ലണ്ടൻ: പേർഷ്യൻ ഗൾഫ്, ചെങ്കടൽ മേഖലകളിൽ ചരക്കുകപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണ ഭീഷണികൾ നിരീക്ഷിക്കുകയും ഏകോപിത മുന്നറിയിപ്പുകൾ നൽകുകയും ചെയ്യുന്ന പ്രധാന കൺട്രോൾ റൂമായി യുകെയിലെ ഒരു ചെറിയ തീരദേശ നഗരത്തിൽ പ്രവർത്തിക്കുന്ന യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) മാറിയിരിക്കുകയാണ്.
ബ്രിട്ടീഷ് റോയൽ നേവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിലേക്ക്, മേഖലയിൽ കപ്പലുകൾ നേരിടുന്ന അടിയന്തര സാഹചര്യങ്ങളിൽ ആദ്യം സന്ദേശമെത്തുന്നതായാണ് റിപ്പോർട്ട്. ചെങ്കടൽ, പേർഷ്യൻ ഗൾഫ്, വടക്കൻ ഇന്ത്യൻ മഹാസമുദ്രം എന്നിവയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ഭീഷണി ഉയരുമ്പോൾ ക്യാപ്റ്റൻമാർ ബന്ധപ്പെടുന്ന പ്രധാന സംവിധാനമാണിത്.
കേന്ദ്രം ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്നതും 12 മണിക്കൂർ ഷിഫ്റ്റുകളിലായി ഏകദേശം 18 ജീവനക്കാർ മാത്രം ഉൾപ്പെടുന്നതുമാണ്. ഒരു അനലിസ്റ്റും മൂന്ന് വാച്ച് കീപ്പർമാരുമാണ് ഓരോ ഷിഫ്റ്റിലും ഡ്യൂട്ടിയിലുണ്ടാകുന്നത്. അടിയന്തര സന്ദേശം ലഭിക്കുന്ന ഉടൻ കപ്പൽ ജീവനക്കാരുമായി ബന്ധപ്പെടുകയും വിവരങ്ങൾ ശേഖരിക്കുകയും സമീപ കപ്പലുകൾക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്യുന്നു.
കപ്പൽ ഉടമകൾ, പ്രാദേശിക തീരസംരക്ഷണ സേനകൾ, മേഖലയിൽ പ്രവർത്തിക്കുന്ന നാവികസേനകൾ എന്നിവരിലേക്കും വിവരങ്ങൾ കൈമാറുന്ന ഈ കേന്ദ്രത്തിന്, എന്നാൽ നേരിട്ട് സുരക്ഷ ഉറപ്പാക്കാനുള്ള അധികാരം ഇല്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ മേഖലയിൽ സംഘർഷവും കടൽ ആക്രമണ സംഭവങ്ങളും വർധിച്ചിരിക്കുകയാണ്. ഫെബ്രുവരി 28 മുതൽ ഇതുവരെ 40-ലധികം അടിയന്തര സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. ഡ്രോൺ, മിസൈൽ ആക്രമണങ്ങളും അതിവേഗ ബോട്ടുകൾ ഉപയോഗിച്ചുള്ള തടസ്സപ്പെടുത്തലുകളും തുടർന്നും സംഭവിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.






