ഇടുക്കി: വിദ്യാർത്ഥികളായ സഹോദരിമാരുടെ വീട്ടിൽ കറണ്ട് കണക്ഷൻ കിട്ടും ഹാഷിനിയുടെയും ഹർഷിനിയുടെയും വീട്ടിൽ ആണ് വൈദ്യുതി എത്തുക അടിയന്തരമായി കണക്ഷൻ നൽകണമെന്നാണ് ഇടുക്കി ജില്ല കളക്ടർ കെഎസ്ഇബിക്ക് നിർദ്ദേശം നൽകിയത്. മെഴുകുതിരി വെളിച്ചത്തിൽ സഹോദരിമാർ പഠിക്കുന്ന ദുരവസ്ഥ പുറത്തായതോടെയാണ് ഇവർക്കു അനുകൂലമായ ഉത്തരവിറക്കിയത്. വണ്ടിപ്പെരിയാർ ക്ലബ്ബിന് സമീപം താമസിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളിയായ മോഹന്‍റെ മക്കളാണിവർ. മൂന്ന് വർഷം മുൻപ് ഇവരെ അമ്മ ഉപേക്ഷിച്ച് പോയിരുന്നു.
25 വർഷം മുൻപ് ആർബിടി കമ്പനി ഇവർ താമസിക്കുന്ന വീടും 10 സെൻറ് സ്ഥലവും വിജയന് എഴുതി നൽകി. ക്ലബ്ബിൽ നിന്നുമാണ് ഇവർക്ക് വൈദ്യുതി നൽകിരുന്നത്. ഇതിനായി സ്ഥാപിച്ചിരുന്ന തടികൊണ്ടുള്ള വൈദ്യുതി പോസ്റ്റുകൾ കാലപ്പഴക്കത്താൽ ഒടിഞ്ഞു പോയതോടെ ക്ലബ്ബിലേക്കും വിജയന്റെ വീട്ടിലേക്കും വൈദ്യുതി നിലച്ചു. തുടർന്ന് പുതിയ കണക്‌ഷൻ എടുക്കാൻ അപേക്ഷ നൽകി. പുതിയതായി വയറിംഗും നടത്തി. കെഎസ്ഇബി രേഖകൾ പരിശോധിച്ച് അടിന്തിരമായി നടപടികളും പൂർത്തിയാക്കി. അപ്പോഴാണ് വീടിരിക്കുന്ന സ്ഥലം തങ്ങളുടേതാണെന്ന പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചത്.
ഇതോടെ കണക്ഷൻ നൽകാനുള്ള അനുമതി പഞ്ചായത്ത് റദ്ദാക്കി. തങ്ങളുടെ സ്ഥലത്ത് പോസ്റ്റിടാൻ പാടില്ലെന്നും മാനേജ്മെൻറ് കെഎസ്ഇബിയെ അറിയിച്ചു. പോബ്സ് എസ്റ്റേറ്റുമായുള്ള സ്ഥല ഉടമസ്ഥ തർക്കം നിലനിർത്തി തന്നെയാണ് വൈദ്യുതി കണക്ഷൻ നൽകാൻ കളക്ടർ നിർദേശിച്ചത്. ഉത്തരവ് കിട്ടിയാൽ ഉടൻ നടപടി ആരംഭിക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചു






