കോട്ടയം: ആർപ്പുക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കണ്ടെത്തിയ അസ്ഥികൂടം 30 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷന്റേതാണെന്ന് പ്രാഥമിക ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. കൂടുതൽ പരിശോധനയ്ക്കായി അസ്ഥി കഷണങ്ങൾ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്. ഇന്നലെ അസ്ഥികൂടത്തിന്റെ വിശദമായ പോസ്റ്റ്മോർട്ടവും പൂർത്തിയാക്കിയിരുന്നു.
സംഭവത്തെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ കോട്ടയം ജില്ലയിൽ നിന്ന് കാണാതായവരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുകയാണ്. ഗാന്ധിനഗർ, ഏറ്റുമാനൂർ, കുമാരകം, കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ് പോലീസ്സ് സ്റ്റേഷനുകളിൽ നിന്നുള്ള കാണാതായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.






