ബോസ്റ്റണ്‍: ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ ശക്തരായ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കേപ് വെര്‍ഡെ. മത്സരത്തിലുടനീളം പ്രതിരോധത്തിന് മുൻതൂക്കം നൽകി കളിച്ച കേപ് വെര്‍ദെ, സ്പെയിന്റെ മുന്നേറ്റങ്ങളെ ഫലപ്രദമായി നിയന്ത്രിച്ചു.
ആദ്യ പകുതിയിൽ സ്പെയിൻ താളം കണ്ടെത്താൻ ബുദ്ധിമുട്ടി. കേപ് വെര്‍ദെയുടെ ഗോൾമുഖത്തേക്ക് നടത്തിയ ശ്രമങ്ങൾ ഗോൾകീപ്പർ വൊസിഞ്ഞയുടെ മികച്ച റിഫ്ളക്സുകൾക്ക് മുന്നിൽ പരാജയപ്പെട്ടു. പതിവ് സ്ഥാനത്ത് നിന്ന് മാറി കളിച്ച ഫെറാൻ ടോറസിനും ഗാവിക്കും പ്രതീക്ഷിച്ച രീതിയിൽ മുന്നേറ്റം സൃഷ്ടിക്കാനായില്ല.
രണ്ടാം പകുതിയിൽ ലമീൻ യമാൽ കളത്തിലിറങ്ങിയെങ്കിലും മത്സരഫലത്തിൽ മാറ്റമുണ്ടായില്ല. ഡാനി ഓൾമോ, നിക്കോ വില്യംസ് എന്നിവരും ചേർന്ന് ആക്രമണം ശക്തമാക്കാൻ ശ്രമിച്ചെങ്കിലും കേപ് വെര്‍ദെയുടെ ഉറച്ച പ്രതിരോധത്തിൽ തകർന്ന് വീണു.
ഈ ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും സാധ്യത കല്പിക്കപ്പെട്ട ടീമുകളിൽ ഒന്നായിരുന്നു സ്പെയിൻ. എന്നാൽ, പെഡ്രി ഉൾപ്പെടെയുള്ള മധ്യനിരയുടെ താളക്കേടും മുന്നേറ്റനിരയുടെ അശക്തമായ പ്രകടനവും തിരിച്ചടിയായി. മറുവശത്ത്, രണ്ടാം പകുതിയിൽ പൂർണ്ണമായും പ്രതിരോധത്തിലേക്ക് മാറിയ കേപ് വെര്‍ദെ ഉറച്ച ഗെയിംപ്ലാനോടെയാണ് കളത്തിലിറങ്ങിയത്.






