കോഴിക്കോട് : കോഴിക്കോട് മുതലക്കുളം മൈതാനിയിൽ കഴിഞ്ഞ ദിവസം നടന്ന എൻ.ഡി.എ കൺവെൻഷനിൽ സംസാരിക്കവെ സംസ്ഥാന സർക്കാർ ശബരിമല കൊള്ളയടിച്ചെന്നും, അയ്യപ്പ ഭക്തരെ വഞ്ചിച്ചെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സംസ്ഥാന സർക്കാരും, ഇടതുപക്ഷ പാർട്ടി നേതൃത്വവും ശബരിമല കൊള്ളയടിച്ചു. അയ്യപ്പ സ്വാമിയുടെ സ്വത്തുക്കൾ കൊള്ളയടിക്കുകയും, അയ്യപ്പ ഭക്തരെ വഞ്ചിക്കുകയും ചെയ്തവരെ പൊതുജനം വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് സംസാരിച്ച ജില്ലാ അധ്യക്ഷൻ കെ.പി. പ്രകാശ് ബാബു, മുൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ, കെ. രഞ്ജിത്ത്, കെ.പി. ശ്രീശൻ, പി. രഘുനാഥ്, നവ്യാ ഹരിദാസ്, ടി.വി. ഉണ്ണികൃഷ്ണൻ, രമ്യാ മുരളി, എം. സുരേഷ്, ഷനൂബ് താമരക്കുളം, ടി.ജി. ബാലൻ, സന്തോഷ് കാളിയത്ത് തുടങ്ങിയവരും സംസ്ഥാന സർക്കാരിനെയും, ഇടതുപക്ഷ പാർട്ടിയെയും അതിരൂക്ഷമായി വിമർശിച്ചു.
അമ്പലം വിഴുങ്ങികളെ ജനം പുറത്താക്കുമെന്നും നേതാക്കൾ ആവർത്തിച്ചു. തുടർന്ന് ശബരിമല സ്വർണ്ണക്കൊള്ളയെ ആസ്പദമാക്കി വിവാദ വ്യക്തി ഉണ്ണികൃഷ്ണൻ പോറ്റിയെയും, സംസ്ഥാന സർക്കാരിനെയും, ഇടത്പക്ഷ പാർട്ടിയെയും അതിരൂക്ഷമായി വിമർശിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് ഗാനവും അണികൾക്കും, ജനങ്ങൾക്കുമായി സമർപ്പിച്ചു.






