കോട്ടയം: മധ്യകേരളത്തിലെ കാൻസർ ചികിത്സാ രംഗത്ത് പുതിയ നാഴികക്കല്ലായി മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ അത്യാധുനിക റേഡിയേഷൻ ഓങ്കോളജി തെറാപ്പി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. യൂണിറ്റിന്റെ ആശീർവാദവും സ്വിച്ച് ഓൺ കർമ്മവും പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.
സാധാരണക്കാർക്കും കുറഞ്ഞ ചിലവിൽ സമ്പൂർണ്ണ കാൻസർ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമായതെന്നും പാലായുടെ ആരോഗ്യ-സാംസ്കാരിക മേഖലയിൽ മാർ സ്ലീവാ മെഡിസിറ്റി നിർണ്ണായക പങ്കുവഹിക്കുന്നതായും ബിഷപ് പറഞ്ഞു. ആരോഗ്യരംഗത്ത് ചുരുങ്ങിയ കാലയളവിനുള്ളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ ആശുപത്രിക്ക് സാധിച്ചതായി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു. ശ്രീ. വർഗീസ് മാളിയേക്കൽ, ഷീല മാളിയേക്കൽ എന്നിവർ മുഖ്യാതിഥികളായ ചടങ്ങിൽ ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, റേഡിയേഷൻ ഓങ്കോളജി കോർഡിനേറ്റർ ഡോ. സോൻസ് പോൾ എന്നിവർ പ്രസംഗിച്ചു.
ആറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന്റെ അംഗീകാരത്തോടെ, വിദേശനിർമ്മിതമായ ഏറ്റവും പുതിയ ലീനിയർ ആക്സിലറേറ്റർ (ഇലക്ട വെർസ – ഹൈ ഡെഫനിഷൻ ഡൈനാമിക് റേഡിയോ സർജറി) സംവിധാനമാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.
മറ്റ് അവയവങ്ങളെ ബാധിക്കാതെ കാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കാൻ ശേഷിയുള്ള ഈ സാങ്കേതികവിദ്യയിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ വേഗമേറിയ ചികിത്സ ലഭ്യമാകും. പരിചയസമ്പന്നരായ ഓങ്കോളജിസ്റ്റുകൾ, ഫിസിസിസ്റ്റുകൾ, തെറാപ്പിസ്റ്റുകൾ എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് യൂണിറ്റിന് നേതൃത്വം നൽകുന്നത്. രണ്ട് നിലകളിലായി ക്രമീകരിച്ചിരിക്കുന്ന ഓങ്കോളജി വിഭാഗത്തിൽ 35 ബെഡ് കീമോതെറാപ്പി യൂണിറ്റ്, വി.ഐ.പി സ്യൂട്ടുകൾ, പീഡിയാട്രിക് ബെഡുകൾ എന്നിവയുൾപ്പെടെ വിപുലമായ സൗകര്യങ്ങളുണ്ട്.
മധ്യകേരളത്തിലെ ആദ്യത്തെ സമഗ്ര പീഡിയാട്രിക് ഓങ്കോളജി വിഭാഗവും, അത്യാധുനിക പെറ്റ് സ്കാൻ, ഗാമ ക്യാമറ സ്പെക്റ്റ് സൗകര്യങ്ങളുള്ള ന്യൂക്ലിയർ മെഡിസിൻ വിഭാഗവും സെന്ററിൽ ഇതിനോടകം പ്രവർത്തനസജ്ജമാണ്. കൂടാതെ, മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള അഫെറേസീസ് മെഷീൻ ആൻഡ് ക്രയോ പ്രിസർവേഷൻ യൂണിറ്റും ഉടൻ സജ്ജമാകും.
ഒരു ലക്ഷത്തിലധികം ചതുരശ്ര അടിയിൽ നിർമ്മിച്ച ഈ സെന്റർ മെഡിക്കൽ, സർജിക്കൽ, റേഡിയേഷൻ, പീഡിയാട്രിക് ഓങ്കോളജി തുടങ്ങി വിവിധ മേഖലകളിലെ 14 മൾട്ടിഡിസിപ്ലിനറി ക്ലിനിക്കുകളുമായി ചേർന്ന് ഒരു സമ്പൂർണ്ണ കാൻസർ ചികിത്സാ-ഗവേഷണ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ഡോ. റോണി ബെൻസൺ, ഡോ. വിഷ്ണു രഘു, ഡോ. ആൻസി മാത്യു എന്നിവർ അറിയിച്ചു.






