തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. ആർക്കൊക്കെ പരിശോധന നടത്തണം, രോഗികൾക്ക് പ്രത്യേക വാർഡ് അടക്കമുള്ള മാർഗനിർദേശങ്ങളാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്.
ആശുപത്രിയിൽ എത്തുന്ന രോഗലക്ഷണമുള്ള എല്ലാവർക്കും കോവിഡ് പരിശോധന നടത്താൻ സർക്കാർ നിർദേശമുണ്ട്. ആൻ്റിജൻ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ ആർടി-പിസിആർ ടെസ്റ്റ് ചെയ്യണമെന്ന് മാർഗനിർദേശത്തിൽ പറയുന്നുണ്ട്. കോവിഡ് 19 രോഗികൾക്കായി പ്രത്യേക വാർഡ് സ്ഥാപിക്കാനും മാർഗനിർദേശമുണ്ട്.
രോഗലക്ഷണമുള്ള കൂട്ടിരിപ്പുകാരും ആരോഗ്യജീവനക്കാരും കോവിഡ് ടെസ്റ്റ് നടത്തണം. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളോട് മോക്ഡ്രിൽ നടത്താനും നിർദേശമുണ്ട്. ഓക്സിജൻ വിതരണം, മാസ്ക്, ഗ്ലൗസ് എന്നിവ അടിയന്തരമായി ഉറപ്പ് വരുത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. രാജ്യത്ത് നിലവിൽ നാലായിരത്തോളം ആക്റ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1,435 കേസുകളുമായി കേരളമാണ് രോഗബാധയിൽ മുൻപിൽ.






