മലപ്പുറം: അരീക്കോട് പഞ്ചായത്തിൽ തെരുവ് നായ ശല്യം അതിരൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിലായുണ്ടായ നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആവശ്യമായ ചികിത്സയും പ്രതിരോധ കുത്തിവെപ്പുകളും ഉറപ്പാക്കുകയും ചെയ്തു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
ആക്രമണം നടത്തിയ നായയെ നാട്ടുകാരുടെയും അധികൃതരുടെയും സഹായത്തോടെ ഉടൻ തന്നെ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് തെരുവ് നായകളുടെ ശല്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ നാട്ടുകാർ കടുത്ത ആശങ്കയിലായിരുന്നു. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് പഞ്ചായത്ത് അധികൃതരും മൃഗസംരക്ഷണ വകുപ്പും അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ തീരുമാനിച്ചു.
പഞ്ചായത്തിലെ മുഴുവൻ തെരുവ് നായകളെയും പിടികൂടി അക്രമാസക്തരായ നായകളെ പ്രത്യേകം തിരിച്ചറിഞ്ഞ് ജനവാസ മേഖലകളിൽ നിന്ന് നീക്കം ചെയ്യും. എല്ലാ വാർഡുകളിലും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ പ്രത്യേക ജാഗ്രതാ സമിതികൾ രൂപീകരിക്കു സ്കൂൾ കുട്ടികൾക്കും പൊതുജനങ്ങൾക്കും തെരുവ് നായകളിൽ നിന്ന് സ്വയം രക്ഷനേടാനുള്ള ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് സഫീന സലാം അറിയിച്ചു.



