പാലക്കാട്: .വിദ്യാർത്ഥിയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിവിളയന്നൂർ പാലാട് വീട്ടിൽ ഗിരീഷ്- റീത്ത ദമ്പതികളുടെ മകൻ അഭിനവ് (15) ആണ് മരിച്ചത്.
കണ്ണാടി ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. വൈകുന്നേരം വീട്ടിലെ മുറിയിലാണ് അഭിനവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി സ്കൂളിൽ പോയിരുന്നില്ല എന്ന് ബന്ധുക്കൾ അറിയിച്ചു. സ്കൂളിൽ പോകാതെ മുറിയിലിരിക്കുന്ന അഭിനവിനെ വിളിച്ചപ്പോൾ പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് മുറി തുറന്നു നോക്കിയപ്പോഴാണ് സംഭവം മനസ്സിലായത്.
കഴിഞ്ഞ ഒക്ടോബറിൽ ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അർജുൻ ജീവനൊടുക്കിയ സംഭവത്തിനെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും വ്യാപകമായി പ്രതിഷേധം നടത്തിയിരുന്നു. അർജുന്റെ മരണത്തെ തുടർന്ന് അധ്യാപികമാർക്കെതിരെ നടപടി സ്വീകരിച്ചതും വലിയ വാർത്തയായി. അർജുന്റെ മരണത്തിനെതിരെ സ്കൂളിലെ പ്രതിഷേധങ്ങളിൽ മുൻനിരയിൽ നിന്നിരുന്ന വിദ്യാർത്ഥിയായിരുന്നു അഭിനവ്. ഇൻസ്റ്റഗ്രാമിലൂടെ സഹപാഠികളുമായി സന്ദേശ വിനിമയം നടത്തിയതിനെ തുടർന്ന് അധ്യാപിക ഭീഷണിപ്പെടുത്തി എന്നായിരുന്നു അർജുന്റെ കുടുംബത്തിന്റെ ആരോപണം.
സ്കൂളിലെ വിദ്യാർത്ഥിയുടെ മരണം വീണ്ടും ആവർത്തിക്കപ്പെട്ടതോടെ പ്രദേശത്ത് ആശങ്കയും ദുരൂഹതയും ഏറുകയാണ്. അഭിനവിന്റെ മരണത്തിൽ കുടുംബങ്ങളും സുഹൃത്തുക്കളും വിശ്വാസം വരാത്ത അവസ്ഥയാണ്. മരണത്തിന് പിന്നിൽ എന്തെങ്കിലും സമ്മർദ്ദമോ മാനസിക സംഘർഷമോ ഉണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കുഴൽമന്നം പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കൂടുതൽ വിശദമായ അന്വേഷണംപുരോഗമിക്കുകയാണ്.






