ന്യൂഡൽഹി: രാജ്യത്ത് വൻതോതിൽ വ്യാപിക്കുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളെക്കുറിച്ച് സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിച്ചു. ഇത്തരം തട്ടിപ്പുകൾ അതീവഗുരുതരമായ സാമൂഹിക ഭീഷണിയാണെന്ന് സൂചിപ്പിച്ചുകൊണ്ട്, കോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തതോടൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സിബിഐയ്ക്കും നോട്ടീസ് അയച്ചു.
ഹരിയാനയിൽ നിന്നുള്ള മുതിർന്ന പൗരന്‍റെ പരാതിയിലാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. കോടതിയെ സഹായിക്കുന്നതിനായി അറ്റോർണി ജനറലിനോട് നിർദ്ദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജേയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നടപടി സ്വീകരിച്ചത്.
സെപ്റ്റംബറിൽ പഞ്ചാബിലെ അംബാല സ്വദേശികളായ വയോധിക ദമ്പതികൾക്ക് നേരെയാണ് തട്ടിപ്പ് നടന്നത്. സിബിഐ, ഇഡി, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എന്ന വ്യാജേന ഇവർ ബന്ധപ്പെടുകയും, വ്യാജ അന്വേഷണം ഭീഷണിയുയർത്തി പണം തട്ടിയെടുക്കുകയുമായിരുന്നു. ദമ്പതികളുടെ പരാതിയനുസരിച്ച്, തട്ടിപ്പുകാർ സുപ്രീംകോടതിയുടെ ചിത്രങ്ങളടക്കമുള്ള രേഖകളും ലോഗോകളും ഉപയോഗിച്ച് തങ്ങൾ കോടതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണെന്ന് നടിച്ചുവെന്നാണ് ആരോപണം. സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന്, നിരവധി തവണകളിലായി ദമ്പതികൾ ഒരു കോടി രൂപയിലധികം കൈമാറി.
സംഭവവുമായി ബന്ധപ്പെട്ട് അംബാല സൈബർ പോലീസ് ഇതിനകം രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുപ്രീംകോടതിയുടെ പേരും പ്രതിച്ഛായയും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിൽ കോടതി ശക്തമായ ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തുടനീളമുള്ള ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ നിയന്ത്രിക്കാൻ അടിയന്തരവും കർശനവുമായ നടപടികൾ സ്വീകരിക്കണമെന്ന് കോടതി കേന്ദ്രത്തോടും അന്വേഷണ ഏജൻസികളോടും നിർദേശിച്ചു.






