ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ച സൈനീക ഉദ്യോഗസ്ഥരിൽ ഒരാളായ കേണൽ സോഫിയ ഖുറേഷിക്കെതിരെ വിധ്വേഷ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷാ നടത്തിയ മാപ്പ് അപേക്ഷ തള്ളി സുപ്രീം കോടതി. ക്ഷമാപണം ആത്മാർത്ഥതയില്ലാത്ത “മുതലക്കണ്ണീർ” ആണെന്ന് ചൂണ്ടിക്കാട്ടി കോടതി മന്ത്രിയെ ശാസിച്ചു. കൂടാതെ മന്ത്രിക്കെതിരായ എഫ്‌ഐആർ അന്വേഷിക്കാൻ സുപ്രീം കോടതി മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപിക്കരിച്ചു.
‘തങ്ങൾ ഒരു പരിചയ സമ്പന്നനായ പൊതുപ്രവർത്തകനാണെന്നും അതിനാൽ തന്നെ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ഷായെ വിമർശിച്ചു. ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനിലുള്ളവരുടെ അതേ സമുദായത്തിൽ നിന്നുള്ള ഒരു സഹോദരിയെ അയച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടാണ് മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രി വിജയ് ഷാ ഒരു പൊതുപരിപാടിയിൽ സോഫിയ ഖുറേഷിക്കെതിരെ വർഗീയ പരാമർശം നടത്തിയത്.






