ന്യൂഡൽഹി : തമിഴ്നാട് സംസ്ഥാന മദ്യ കമ്പിനിയായ ടാസ്മാക്കിനെതിരെ ഇ ഡി നടത്തിയ അന്വേഷണവും റെയ്ഡുകളും താത്കാലികമായി നിർത്തി വെച്ച് സുപ്രീംകോടതി. കൂടാതെ ഇ ഡി യുടെ നടപടിയെ സുപ്രീംകോടതി വിമർശിക്കുകയും ചെയ്തു. ഇഡിയുടെ നടപടികൾ അനുപാതരഹിതവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് ചീഫ് ജസ്റ്റിസ് ബിആർ ഗവായ് വ്യക്തമാക്കിയത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഈ ഉത്തരവ്.
തമിഴ്നാട്ടിൽ മദ്യ വിതരണ ഓർഡറുകൾ ലഭിക്കാൻ ഡിസ്റ്റിലറികൾ കണക്കിൽപ്പെടാത്ത പണം നൽകിയ 1,000 കോടി രൂപയുടെ മദ്യ അഴിമതി നടന്നതായി ഇഡി ആരോപിക്കുന്നു. എന്നാൽ 2014 മുതൽ 21 വരെ വ്യക്തിഗത ഔട്ട്ലെറ്റ് നടത്തിപ്പുകാർക്കെതിരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡയറക്ടറേറ്റ് വഴി 41 എഫ്ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് തമിഴ്നാട് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.തമിഴ്നാട്ടിലെ മദ്യവിൽപ്പനയ്ക്ക് മേൽനോട്ടം വഹിക്കുന്ന ടാസ്മാക് സ്ഥാപനത്തിൽ നടന്ന അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ച് വ്യാപകമായ അന്വേഷണം നടക്കുന്നതിനിടെയാണ് മാർച്ചിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ടാസ്മാക് ഓഫീസുകളിൽ റെയ്ഡ് നടത്തിയത്. മാർച്ച് 6 നും മാർച്ച് 8 നും ഇടയിൽ ചെന്നൈയിലെ കോർപ്പറേഷന്റെ ആസ്ഥാനം ഉൾപ്പെടെ 20 സ്ഥലങ്ങളിൽ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത് .






