തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡനക്കേസിൽ പരാതി നല്‍കിയ അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസില്‍ പ്രതിയായ ദീപ ജോസഫിനെതിരെ അതിജീവിത സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി. ദീപ ജോസഫിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് അഡ്വ. കെ. ആര്‍. സുഭാഷ് ചന്ദ്രന്‍ മുഖേന അതിജീവിത തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് ദീപ ജോസഫിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട ദീപയുടെ ഹര്‍ജിക്കെതിരെയാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ അതിജീവിതയുടെ ഭാഗത്ത് നിന്ന് തടസ്സ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം, ലൈംഗിക പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയില്‍ നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണന ആരംഭിക്കും. ഡി.കെ. മുരളി എംഎല്‍എ നല്‍കിയ പരാതിയാണ് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറിയത്. മൂന്നാമത്തെ കേസില്‍ കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് അയോഗ്യത ആവശ്യപ്പെട്ടുള്ള പരാതിയുമായി ഡി.കെ. മുരളി എംഎല്‍എ രംഗത്തെത്തിയത്. നിയമസഭയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.
അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എംഎല്‍എമാരെ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമസഭാംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയുമെന്ന വ്യവസ്ഥ നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എത്തിക്‌സ് കമ്മിറ്റി വിഷയത്തില്‍ പരിശോധന നടത്തുന്നത്






