തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെൺകുട്ടികളെയും പരാതി നൽകാൻ സാധ്യതയുള്ളവരെയും രാഹുലും സംഘവും അതിരൂക്ഷമായി ഭീഷണിപ്പെടുത്തുന്നതായി വെളിപ്പെടുത്തൽ. കേസിലുടനീളം അതിജീവിതമാർക്കൊപ്പം നിലയുറപ്പിച്ച ഷെമീർ ടി.പി. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്.
തിരഞ്ഞെടുപ്പ് സമയത്ത് സ്റ്റാർ ക്യാമ്പയിനറായി തിളങ്ങേണ്ടിയിരുന്ന തനിക്ക് വീട്ടിൽ ഒളിച്ചിരിക്കേണ്ടി വന്നതിന്റെ അമർഷവും ദേഷ്യവും രാഹുൽ ഈ പെൺകുട്ടികളോട് തീർക്കുകയാണെന്ന് ഷെമീർ ആരോപിക്കുന്നു. വോട്ടെടുപ്പിന് മുൻപ് ഏതെങ്കിലും ഒരു പെൺകുട്ടിയെക്കൊണ്ട് പരാതി പിൻവലിപ്പിക്കാൻ രാഹുൽ ലക്ഷ്യമിട്ടിരുന്നുവെന്നും അതിനായി കടുത്ത സമ്മർദ്ദവും ഭീഷണിയുമാണ് ഉണ്ടായതെന്നും പോസ്റ്റിൽ പറയുന്നു. ഷാഫി പറമ്പിൽ പണം നൽകി പോക്സോ കേസ് ഒതുക്കിയെന്ന ശോഭ സുരേന്ദ്രന്റെ പ്രസ്താവനയും ഇതിനോട് ചേർത്ത് വായിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കൾ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയതോടെ അതിജീവിതമാർ കടുത്ത ഭയത്തിലാണെന്നും ഷെമീർ വെളിപ്പെടുത്തി. താൻ കേട്ട ഒരു വോയ്‌സ് ക്ലിപ്പിൽ, “യുഡിഎഫ് അധികാരത്തിൽ വന്നാൽ രാഹുൽ തിരിച്ചുവരും, പിന്നെ ഞങ്ങൾക്ക് മരിക്കുകയല്ലാതെ വഴിയില്ല” എന്ന് ഒരു പെൺകുട്ടി കരഞ്ഞുകൊണ്ട് ചോദിച്ചതായും അദ്ദേഹം കുറിച്ചു. രാഷ്ട്രീയ താൽപ്പര്യത്തേക്കാൾ അതിജീവിതമാരുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതിനാലാണ് വോട്ടെടുപ്പ് കഴിയുന്നതുവരെ ഈ വിവരങ്ങൾ പുറത്തുവിടാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാജനായ ഒരു രാഷ്ട്രീയക്കാരനെ വിശ്വസിച്ച് ചതിക്കപ്പെട്ട പെൺകുട്ടികളുടെ കണ്ണുനീരിനും ആത്മസംഘർഷങ്ങൾക്കും മെയ് നാലിന് വരുന്ന തിരഞ്ഞെടുപ്പ് ഫലം മറുപടി നൽകുമെന്നും പറഞ്ഞുകൊണ്ടാണ് ഷെമീർ ടി.പി. പോസ്റ്റ് അവസാനിപ്പിക്കുന്നത്. വയനാട് ഫണ്ട് തട്ടിപ്പ് പരാമർശിച്ചുകൊണ്ട് യുഡിഎഫ് വിശ്വസിക്കാൻ കൊള്ളാത്ത സംവിധാനമാണെന്ന് മന്ത്രി പി. രാജീവും, വായനാട് ഫണ്ട് സംബന്ധിച്ച ചോദ്യങ്ങളോട് അസഹിഷ്ണുതയോടെ വി.ഡി. സതീശനും പ്രതികരിച്ച പശ്ചാത്തലത്തിലാണ് ഈ പുതിയ വെളിപ്പെടുത്തൽ വരുന്നത്.




