ടെഹ്റാൻ: മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ തങ്ങളുടെ സൈനിക വിമാനങ്ങളിൽ ചെലവുകുറഞ്ഞ ഡ്രോൺ പ്രതിരോധ സംവിധാനം സജ്ജീകരിച്ച് യു.കെ. ഹോർമൂസ് കടലിടുക്കിലേക്ക് പടക്കപ്പൽ അയയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
ഇതിനിടെ ഹോർമൂസിലൂടെ കൂടുതൽ കപ്പലുകൾക്ക് ഇറാൻ അനുമതി നൽകിത്തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ചൈനയുടെയും റഷ്യയുടെയും പിന്തുണയോടെ മേഖലയിലെ സ്വാധീനം ശക്തിപ്പെടുത്താനാണ് ഇറാൻ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ. യുദ്ധത്തിനുശേഷം ആദ്യമായി ഇറാന്റെ ഓഹരി വിപണിയും ചൊവ്വാഴ്ച വീണ്ടും തുറക്കാനിരിക്കുകയാണ്.
അമേരിക്ക ഏത് നിമിഷവും ഇറാനെതിരെ വീണ്ടും ആക്രമണം ആരംഭിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് യു.കെ.യും ഫ്രാൻസും പ്രതിരോധ സന്നാഹങ്ങൾ ശക്തമാക്കുന്നത്. മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരിക്കുന്ന സൈനിക വിമാനങ്ങളിലാണ് പുതിയ ഡ്രോൺ പ്രതിരോധ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളുടെ സൈനിക അകമ്പടിയോടെ ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തിന് പിന്നാലെ ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക സ്ഥാനപതിയെ ഇറാൻ നിയമിച്ചു. ഇറാൻ പാർലമെന്റ് സ്പീക്കർ എംബി ഗാലിബാഫിനാണ് ചുമതല നൽകിയത്. അമേരിക്കയുമായുള്ള ചർച്ചകൾക്കും ഗാലിബാഫ് നേതൃത്വം നൽകുന്നുണ്ട്.
ഹോർമൂസ് മേഖലയിലൂടെ കൂടുതൽ കപ്പലുകൾ കടത്തിവിടാൻ ഇറാൻ നടപടികൾ ആരംഭിച്ചു. ഇറാക്കിൽ നിന്ന് വിയറ്റ്നാമിലേക്കുള്ള വലിയ ചരക്കുകപ്പലിനും അനുമതി നൽകിയതായി റിപ്പോർട്ടുണ്ട്. പുതിയ സംവിധാനത്തിന്റെ ഭാഗമായി ശത്രുരാജ്യങ്ങളുടേതൊഴികെയുള്ള കപ്പലുകൾക്ക് ഹോർമൂസിലൂടെ കടന്നുപോകാൻ അനുമതി നൽകാനാണ് ഇറാന്റെ നീക്കം.
അമേരിക്കൻ ആധിപത്യത്തെ മറികടന്ന് ചൈനയുടെയും റഷ്യയുടെയും പിന്തുണയോടെ പുതിയ ലോകക്രമം രൂപപ്പെടുത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഇറാൻ വ്യക്തമാക്കുന്നു. അമേരിക്കയ്‌ക്കെതിരായ ഇറാന്റെ പ്രതിരോധ നിലപാട് ഇതിന് ശക്തി പകർന്നതായും ഇറാൻ പാർലമെന്റ് സ്പീക്കർ അവകാശപ്പെട്ടു. അമേരിക്കയുടെ ഏകാധിപത്യ സ്വാധീനം കുറഞ്ഞുവരുന്ന ലോകക്രമമാണ് ഇപ്പോൾ രൂപപ്പെടുന്നതെന്നാണ് ചൈനയുടെയും റഷ്യയുടെയും നിലപാട്.






