കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ പ്ലസ് ടു വിദ്യാർത്ഥികളെ ട്രെയിനി അധ്യാപകൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പഴയങ്ങാടി പോലീസ് കേസെടുത്തു. പഴയങ്ങാടി സ്വദേശിയായ ലിജോ ജോൺ എന്ന അധ്യാപകനെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. വിനോദയാത്രക്കിടെയുണ്ടായ തർക്കത്തെത്തുടർന്നുണ്ടായ വൈരാഗ്യമാണ് മർദ്ദനത്തിന് കാരണം. സംഭവം നടന്ന കഴിഞ്ഞ ചൊവ്വാഴ്ച, പ്രശ്നം ഒത്തുതീർപ്പാക്കാം എന്ന പേരിൽ അധ്യാപകൻ വിദ്യാർത്ഥികളെ പഴയങ്ങാടിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തുടർന്ന് സുഹൃത്തുക്കളോടൊപ്പം ചേർന്ന് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കുട്ടികളെ ക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതി.പയ്യന്നൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് മർദ്ദനത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ കുട്ടികൾ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മർദ്ദനത്തിന് കാരണം, ഈ മാസം അഞ്ചിന് നടന്ന വിനോദയാത്രയ്ക്കിടെ ലിജോ പെൺകുട്ടികളോട് മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്തതും തുടർന്ന് ലിജോക്കെതിരെ പരാതി നൽകാൻ കുട്ടികൾ ശ്രമിച്ചതുമാണ് എന്നാണ് പ്രാഥമിക വിവരം.വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പഴയങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.










