തൃശൂർ: ഗുരുവായൂർ ഏകാദശിയുടെ പുണ്യം നുകരാൻ ഇന്നലെ പതിനായിരങ്ങൾ എത്തി. അർദ്ധരാത്രി മുതൽ കൂത്തമ്പലത്തിൽ വേദജ്ഞർക്കുള്ള ദ്വാദശിപ്പണം സമർപ്പിച്ച് ഭക്തർ അനുഗ്രഹം തേടി. സുപ്രീം കോടതിയുടെ നിർദേശപ്രകാരം ഉദയാസ്തമയ പൂജയോടെയാണ് ഈ വർഷത്തെ ഏകാദശി ആചരിച്ചത്. ശീവേലിക്ക് പിന്നാലെ രാവിലെ ചടങ്ങുകൾ തുടങ്ങി.
ദർശനത്തിനായി ഭക്തരുടെ നീണ്ട നിര മാനിച്ച് ഓരോ അഞ്ചു പൂജയ്ക്ക് ശേഷം ദർശനാവസരം ഒരുക്കി. പുലർച്ചെ കാഴ്ചശീവേലിയിൽ കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലം എഴുന്നള്ളിച്ചപ്പോൾ തിരുവല്ല രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം നടന്നു. പാർഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിൽ കൊമ്പൻ ശ്രീധരൻ കോലം വഹിച്ചു. പല്ലശ്ശന മുരളി പഞ്ചവാദ്യം നയിച്ചു.
ഏകാദശി വ്രതവിഭവങ്ങളോടെയുള്ള പ്രസാദ ഊട്ടിൽ 35,000ത്തിലധികം ഭക്തർ പങ്കെടുത്തു. സന്ധ്യയ്ക്ക് ഗീതാദിനത്തോടനുബന്ധിച്ച് ശ്രീകൃഷ്ണ രഥം പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. വടക്കേനടയിൽ ‘പൈതൃകം ഗുരുവായൂർ’ ദീപക്കാഴ്ച ഭക്തരുടെ ശ്രദ്ധനേടി.
15 ദിവസത്തെ ചെമ്പൈ സംഗീതോത്സവം ചെമ്പൈ വൈദ്യരുടെ ഇഷ്ടകീർത്തനങ്ങൾ പാടി ഭക്തിനിർഭരമായി സമാപിച്ചു. ഏകാദശിയും സംഗീതോത്സവവും വിജയകരമാക്കാൻ പ്രവർത്തിച്ചവർക്ക് ദേവസ്വം ഉപഹാരം നൽകി ആദരിച്ചു.
ദർശന നിയന്ത്രണം ഇന്ന് രാവിലെ 7 മുതൽ 11 വരെയാണ് ദ്വാദശി ഊട്ട്. രാവിലെ 8 മുതൽ ക്ഷേത്ര അടച്ച നട; വൈകിട്ട് 3:30നാണ് വീണ്ടും തുറക്കുക. നട അടച്ചിരിക്കുന്ന സമയം ദർശനം, വിവാഹം, ചോറൂണ്, വാഹനപൂജ, തുലാഭാരം തുടങ്ങിയ വഴിപാടുകൾ നിലയും. ദശമി–ഏകാദശി ദിവസങ്ങളിലായി 53 മണിക്കൂർ തുടർച്ചയായി തുറന്നിരുന്നു. ശുചീകരണവും പുണ്യാഹച്ചടങ്ങുകളും പൂർത്തിയാക്കിയശേഷം വൈകിട്ട് 3:30ന് ദർശനത്തിന് നട തുറക്കും.






