ഇടുക്കി: കട്ടപ്പനയില്‍ കറിയെ ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ. പുളിയന്‍മല റോഡിലെ അമ്പാടി ഹോട്ടലിലാണ് സംഭവം. ഹോട്ടലിന് സമീപത്തെ തുണിക്കടയില്‍ വിവാഹ വസ്ത്രം വാങ്ങാനെത്തിയ വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശികളും ഹോട്ടല്‍ ജീവനക്കാരും തമ്മിലാണ് തര്‍ക്കമുണ്ടായത്.
ഹോട്ടലിൽ ഊണിനു കറിയുടെ അളവ് കുറഞ്ഞ് പോയത് ചോദ്യം ചെയ്തതിനെത്തുടർന്നാണ് തർക്കം ഉണ്ടായത്. പാത്രത്തിൽ കറികളുടെ അളവ് കുറവായതിനാൽ കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ടു.ഈ കാര്യത്തോട് ജീവനക്കാർ അനിഷ്ടം കാണിച്ചതോടെ ഇരു കൂട്ടരും തമ്മിൽ തർക്കമായി. പിന്നാലെ ഹോട്ടലിലെ ഷട്ടർ അടച്ചിട്ട ശേഷം കരി കൂടുതൽ ആവശ്യപ്പെട്ട കുടുംബത്തെ മർദ്ധിക്കുകയായിരുന്നുവെന്നാണ് സംഘർഷത്തിൽ തലയ്ക്കു പരിക്കേറ്റ യുവാവ് ആരോപിക്കുന്നത്. എന്നാൽ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിലെ യുവാക്കളെ ടേബിളുകൾക്കിടയിൽ കുടുക്കിയിട്ട് മർദ്ധിച്ചുവെന്ന് ജീവനക്കാരൻ ആരോപിച്ചു. കൂട്ടത്തല്ലില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കും കഴിക്കാനെത്തിയവര്‍ക്കും പരിക്കേറ്റു. ഭക്ഷണം കഴിക്കാനെത്തിയ നാലു പേരും ഹോട്ടല്‍ ജീവനക്കാരായ നാലു പേരും ചികിത്സ തേടി.
ഹോട്ടല്‍ ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. തുടർന്ന് വാക്കേറ്റം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. തല്ലിനിടയിലെ ജഗ്ഗ് കൊണ്ടുള്ള ആക്രമണത്തിലാണ് രണ്ട് പേര്‍ക്ക് പരിക്കേറ്റത്. ആശുപത്രിയില്‍ എത്തിച്ച ശേഷവും ഇരു കൂട്ടരും തമ്മില്‍ കയ്യാങ്കളിയുണ്ടായി. കട്ടപ്പന പൊലീസെത്തിയതിന് പിന്നാലെയാണ് സ്ഥിതി ശാന്തമായത്.






