2012-ൽ ഡൽഹിയുടെ തെരുവുകളിൽ നിന്ന് ഉയർന്നുവന്ന ആവേശം ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണങ്ങളിലൊന്നായിരുന്നു. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ തീച്ചൂളയിൽ നിന്ന് ‘സാധാരണക്കാരന്റെ’ (ആം ആദ്മി) പ്രതിനിധിയായി അരവിന്ദ് കെജ്രിവാൾ അവതരിച്ചപ്പോൾ, അത് കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ വെല്ലുവിളിയായിരുന്നു. എന്നാൽ പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറം, ആവേശം വിതച്ച മണ്ണിൽ നിന്ന് ആം ആദ്മി പാർട്ടി പിഴുതെറിയപ്പെടുകയാണോ എന്ന ചോദ്യം പ്രസക്തമാവുകയാണ്. മദ്യനയ അഴിമതിക്കേസ് എന്ന കയത്തിൽ വീണതോടു കൂടി ആപ്പിന്റെ പതനത്തിന്റെ പ്രയാണം ആരംഭിച്ചെന്ന് പറയാം.
കൊഴിഞ്ഞുപോക്കിന്റെ രാഷ്ട്രീയം: വൈകിപ്പോയ അനുനയങ്ങൾ
പഞ്ചാബിൽ നിന്ന് രാഘവ് ഛദ്ദയടക്കം ഏഴ് എംപിമാർ ബിജെപിയിലേക്ക് ചേക്കേറിയത് ആപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആഘാതമാണ്. ഡൽഹിക്ക് പുറത്ത് ഭരണമുള്ള ഒരേയൊരു സംസ്ഥാനത്തുനിന്നുള്ള ഈ കൂട്ടക്കൊഴിഞ്ഞുപോക്ക് പാർട്ടിയുടെ ദേശീയ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്.
ഇവിടെ ഉയരുന്ന പ്രധാന വിമർശനം കെജ്രിവാളിന്റെ നേതൃശൈലിയെക്കുറിച്ചാണ്. നേതാക്കൾക്കിടയിലെ അതൃപ്തി പരിഹരിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ “വളരെ കുറഞ്ഞുപോയി, ഒപ്പം ഒരുപാട് വൈകിപ്പോയി” എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കൂറുമാറ്റം തടയാൻ അവസാന നിമിഷം നടത്തിയ അനുനയ നീക്കങ്ങൾ ഫലം കാണാതെ പോയത് പാർട്ടിക്കുള്ളിലെ വിശ്വാസ്യതയ്ക്ക് വലിയ ഇടിവുണ്ടാക്കി.പാര്‍ട്ടി വിട്ടുപോകാന്‍ തീരുമാനിച്ച നേതാക്കളെയും പ്രവര്‍ത്തകരെയും അനുനയിപ്പിച്ചു കൂടെ നിര്‍ത്താന്‍ കെജ്രിവാള് നേരിട്ട് ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമായ ശേഷം നടത്തിയ ഈ ഇടപെടലുകള്‍ക്ക് കൂറുമാറ്റം തടയാന്‍ സാധിച്ചില്ല. എന്നാല്‍ ആപ്പില്‍ നിന്നുള്ള ഈ കൂറുമാറ്റം ഇന്നും ഇന്നലേയും തുടങ്ങിയ ഒന്നല്ല. രാജ്യ തലസ്ഥാനത്ത് തങ്ങള്‍ക്ക് കല്ലുകടിയായി നില്ക്കുന്ന ഒന്നിനെ എന്ത് വില കൊടുത്തും ബിജെപി വിഴുങ്ങുമെന്നുള്ളത് നാട്ടിലെ ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ എന്നിരിക്കെ, ശ്രമങ്ങള്‍ വൈകിപ്പോയി എന്ന് പറയുന്നതില്‍ എന്ത് ലോജിക്?
നേതൃത്വത്തിന്റെ പാളിച്ചകളും ഒറ്റപ്പെടലും
ഒരു വിപ്ലവകാരിയെന്ന നിലയിൽ കെജ്രിവാൾ വിജയിച്ചെങ്കിലും, ഒരു ദേശീയ പാർട്ടിയെ ഐക്യത്തോടെ മുന്നോട്ട് നയിക്കുന്നതിൽ അദ്ദേഹത്തിന് വീഴ്ചകൾ സംഭവിച്ചുവെന്ന് സമ്മതിക്കേണ്ടി വരും. രണ്ടാം നിര നേതൃത്വത്തിന്റെ അഭാവം മറ്റൊരു വിഷയമായിരുന്നു. കെജ്രിവാളിന് ശേഷം ആര് എന്ന ചോദ്യത്തിന് പാർട്ടിക്കുള്ളിൽ കൃത്യമായ ഉത്തരമില്ല. അധികാരം ഒരാളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടത് നേതാക്കൾക്കിടയിൽ അസംതൃപ്തി വളർത്തി. തുടക്കം മുതല്‍ പാര്‍ട്ടി വിടുന്നവര്‍ പറയുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് കേജ്രിവാളുമായി ഒത്തുപോകാനാവുന്നില്ല എന്നതായിരുന്നു. ഒരു ദേശീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ വേണ്ട, ബിജെപിയെ പോലും വെല്ലുവിളിക്കുന്ന പാര്‍ട്ടിയുടെ തലവന്‍ വേണ്ട ഗുണങ്ങളൊന്നും കേജ്രിവാളില് ഉണ്ടായിരുന്നില്ലെന്നത് അംഗീകരിക്കേണ്ടി വരും. തനിക്ക് ശേഷം ആര് എന്ന ചോദ്യം അദ്ദേഹം ഒരിക്കലും ചിന്തിച്ചിരുന്നില്ലായിരിക്കണം.
വിമർശനങ്ങളോടുള്ള സമീപനവും പലപ്പോഴായി ഉയർന്നിട്ടുള്ള വിഷയമാണ്. പാർട്ടിക്കുള്ളിലെ ആഭ്യന്തര ജനാധിപത്യം നഷ്ടപ്പെട്ടുവെന്നും കെജ്രിവാളിന്റെ വ്യക്തിഗത തീരുമാനങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നുവെന്നുമുള്ള പരാതി മുൻപേ ഉയർന്നിരുന്നു. പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് തുടങ്ങിയ സ്ഥാപക നേതാക്കൾ പടിയിറങ്ങിയത് മുതൽ തുടങ്ങിയ ഈ ‘ഏകാധിപത്യ’ ആരോപണം ഇപ്പോൾ എംപിമാരുടെ കൊഴിഞ്ഞുപോക്കിൽ എത്തിനിൽക്കുന്നു.
ഇതിനൊപ്പം ചേർത്തു വായിക്കേണ്ടതാണ് തുടക്കം മുതലേയുള്ള കോൺഗ്രസിന്റെ ആരോപണങ്ങൾ. ആപ്പ് ബിജെപിയുടെ ‘ബി ടീം’ ആണെന്നും വോട്ട് ഭിന്നിപ്പിക്കാൻ മാത്രമാണ് അവർ നിലകൊള്ളുന്നതെന്നും കോൺഗ്രസ് ആദ്യമേ ആരോപിച്ചിരുന്നു. ഈ ഘട്ടത്തിൽ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നത് ആ ആരോപണങ്ങൾക്ക് ശക്തി പകരുന്നു.
ബിജെപിയുടെ തന്ത്രങ്ങളും ആപ്പിന്റെ പതനവും
ഡൽഹിയിലെ ഭരണം പിടിച്ചെടുക്കാൻ ബിജെപി നടത്തുന്ന നീക്കങ്ങളെ ചെറുക്കാൻ കെജ്രിവാളിന് സാധിച്ചിരുന്നില്ല. അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള സമ്മർദ്ദവും രാഷ്ട്രീയമായ ഒറ്റപ്പെടുത്തലും ആപ്പിനെ തളർത്തി. പാർട്ടിയുടെ അടിത്തറ തന്നെ ഇളകിയ ഈ ഘട്ടത്തിൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുക എന്നത് കെജ്രിവാളിന് മുന്നിലുള്ള വലിയ കടമ്പയാണ്.
പ്രതീക്ഷയുടെ അസ്തമയമോ?
സാധാരണക്കാരന്റെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി അധികാരത്തിലേറിയ ആം ആദ്മി പാർട്ടി ഇന്ന് നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. അരവിന്ദ് കെജ്രിവാൾ എന്ന വ്യക്തിയുടെ രാഷ്ട്രീയ ബുദ്ധി ഇനിയെങ്ങോട്ട് എന്നതിനെ ആശ്രയിച്ചിരിക്കും പാർട്ടിയുടെ ഭാവി. വെറും വാഗ്ദാനങ്ങൾ കൊണ്ട് മാത്രം ഇനി ജനങ്ങളെയും നേതാക്കളെയും കൂടെ നിർത്താൻ അദ്ദേഹത്തിന് സാധിക്കില്ല.
തന്റെ രാഷ്ട്രീയ ശൈലിയിൽ മാറ്റം വരുത്തി, പാർട്ടിക്കുള്ളിൽ ജനാധിപത്യം പുനഃസ്ഥാപിക്കാനും രണ്ടാം നിര നേതൃത്വത്തെ വളർത്താനും അദ്ദേഹം തയ്യാറായില്ലെങ്കിൽ, ആം ആദ്മി പാർട്ടി ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ ഒരു മിന്നലൊളി മാത്രമായി ഒതുങ്ങിപ്പോയേക്കാം. വിപ്ലവം സൃഷ്ടിക്കുന്നത് എളുപ്പമാണ്, എന്നാൽ അത് നിലനിർത്താൻ വിപ്ലവകാരിയേക്കാൾ വലിയൊരു ഭരണാധികാരിയും സംഘാടകനും ആകേണ്ടതുണ്ടെന്ന് കാലം കെജ്രിവാളിനെ ഓർമ്മിപ്പിക്കുന്നു.


