പാലക്കാട്: വടക്കഞ്ചേരി ടൗണിനു സമീപമുള്ള റൈസ് മില്ലിൽനിന്നു വരുന്ന കരിയും പുകയും പൊടിപടലങ്ങളും കാരണം ഒട്ടേറെ കുടുംബങ്ങൾ ദുരിതം പേറുന്നതായി പരാതി. വടക്കഞ്ചേരി കാരയങ്കാട്, അമ്പാട്ടുപറമ്പ്, ആമക്കുളം മേഖലയിലുള്ളവരാണ് പൊടിശല്യം കാരണം വട്ടംകറങ്ങുന്നത്. കുട്ടികൾക്കും വയോജനങ്ങൾക്കും ചുമയും തുമ്മലും അലർജി രോഗങ്ങളും വർധിച്ചു. ഇവിടെയുള്ള കിണറുകളിലും ശുദ്ധജല സംഭരണികളിലുമുള്ള ജലം ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ്. വീടുകളുടെ ഉള്ളിലേക്കു പൊടി കയറുന്നതായി വീട്ടമ്മമാർ പറഞ്ഞു.
പ്രദേശവാസികൾ ഒപ്പിട്ട പരാതി പഞ്ചായത്ത്, വില്ലേജ്, താലൂക്ക് അധികൃതർക്കും മലിനീകരണ നിയന്ത്രണ ബോർഡിനും ഹെൽത്ത് ഇൻസ്പെക്‌ടർക്കും, ആരോഗ്യ വകുപ്പിനും നൽകിയിട്ടുണ്ട്. പരാതി കിട്ടിയാൽ അന്വേഷണം നടത്തിയതിനു ശേഷം ബന്ധപ്പെട്ടവർ പിൻവാങ്ങുകയാണെന്നു നാട്ടുകാർ പറഞ്ഞു. രണ്ടു വർഷം മുൻപ് നാട്ടുകാരുടെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച ഹർജി നൽകുകയും പ്രശ്നത്തിന് പരിഹാരം കാണാൻ കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.
എന്നാൽ കുറച്ചുകാലത്തേക്കു നാമമാത്രമായ പരിഹാരം മാത്രമാണുണ്ടായത്. പലർക്കും ഇപ്പോൾ പൊടിപടലങ്ങൾ കാരണം വീടുകൾ തുറക്കാൻ പോലും കഴിയുന്നില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.






