തിരുവനന്തപുരം : 56 വർഷം മുന്‍പ് ഹിമാചലിലെ മഞ്ഞുമലയിൽ വിമാനം തകർന്ന് വീരമൃത്യു വരിച്ച സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന്. ജന്മനാടായ പത്തനംതിട്ടയിലെ ഇലന്തൂരിലെ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയ പള്ളിയിലാണ് സംസ്കാരം.
ഇന്നലെ ഉച്ചക്ക് 12.30ന് ശംഖുമുഖം ആഭ്യന്തര ടെർമിനലിൽ പ്രത്യേക സൈനിക വിമാനത്തിലാണ് മൃതദേഹമെത്തിച്ചത്. കേന്ദ്രസർക്കാറിനെ പ്രതിനിധാനം ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും സംസ്ഥാന സർക്കാറിനായി മന്ത്രി വീണാ ജോർജും ആദരം അർപ്പിച്ചു.
പരിശീലനം പൂർത്തിയാക്കി ആദ്യ നിയമനം നേടിയ ലേ ലഡാക്കിലേക്ക് സഹപ്രവർത്തകർക്കൊപ്പം പോകുമ്പോൾ 22ാം വയസ്സിലാണ് ദുരന്തത്തിന് ഇരയായത്. 1968 ഫെബ്രുവരി ഏഴിനാണ് ഹിമാചൽ പ്രദേശിലെ റോത്താങ് പാസിൽ 102 സൈനികർ സഞ്ചരിച്ച വ്യോമസേന വിമാനം കാണാതായത്. ഒമ്പതുപേരുടെ മൃതദേഹങ്ങൾ മാത്രമേ ഇതുവരെ കണ്ടെടുക്കാനായിരുന്നുള്ളൂ.
കരസേനയുടെ ഡോഗ്രാ സ്കൗട്ടിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ 24ന് ആരംഭിച്ച തിരച്ചിലിലാണ് തോമസ് ചെറിയാൻ, ആർമി മെഡിക്കൽ കോർപ്സിലെ ശിപായി ഉത്തരാഖണ്ഡ് സ്വദേശി നാരായൺ സിങ്, പയനിയർ യൂനിറ്റിലെ മൽഖാൻ സിങ് എന്നിവരുടെ മൃതദേഹങ്ങൾ കിട്ടിയത്.
യൂണിഫോമിലെ നെയിം ബാഡ്ജും അതിലെ 7093526 എന്ന നമ്പറും കത്തിയ പേ ബുക്കിന്‍റെ അവശേഷിച്ച ഭാഗവുമാണ് മൃതദേഹം തിരിച്ചറിയാൻ സഹായകമായത്. കരസേന ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ വിഭാഗത്തിൽ ക്രാഫ്റ്റ്മാനായിരുന്നു തോമസ്.

