കോഴിക്കോട് : കോഴിക്കോട് തിരുവണ്ണൂരിൽ സ്കന്ദ ഷഷ്ഠിയോടനുബന്ധിച്ച് തിരുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വർഷാ വർഷം നടന്നു വരുന്ന ശൂരസംഹാര മഹോത്സവം ഈ വർഷവും അതിഗംഭീരമായി നടത്തപ്പെട്ടു.
ഐതിഹ്യ പെരുമയിൽ ആറാടുന്ന ശൂരസംഹാര മഹോത്സവം കുമാരസംഭവവുമായ് ബന്ധപ്പെട്ടിരിക്കുന്നു. സാക്ഷാൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ജ്യേഷ്ഠ സഹോദരനായ ശ്രീ മഹാഗണപതിയോടും, അനുചരനായ ശ്രീ വീരബാഹു സ്വാമിയോടും കൂടി ശൂരപത്മാവ്, താരകാസുരൻ എന്നീ അസുരന്മാരെ നിഗ്രഹിക്കുകയും ഈ പ്രപഞ്ചത്തെ മുഴുവൻ ആ ദുഷ്ട ശക്തികളിൽ നിന്നും രക്ഷിച്ച് ആനന്ദ ലഹരിയിൽ ആറാടിക്കുന്ന ശ്രീ സുബ്രഹ്മണ്യ സ്വാമിയുടെയും ജ്യേഷ്ഠ സഹോദരൻ ശ്രീ മഹാഗണപതിയുടെയും അനുചരൻ ശ്രീ വീരബാഹു സ്വാമിയുടെയും വിജയാഘോഷങ്ങളിൽ ഭക്തർ ഒന്നടങ്കം പങ്കുചേർന്നു.
എല്ലാവർഷവും കൊണ്ടാടുന്ന ശൂരസംഹാര മഹോത്സവ നാളിൽ തിരുവണ്ണൂർ ദേശം അക്ഷരാർത്ഥത്തിൽ ഒരു പ്രതീകാത്മക ദേവാസുര യുദ്ധഭൂമിയായി മാറും. ഉത്സവത്തോടനുബന്ധിച്ച് ശ്രീ സുബ്രഹ്മണ്യ സ്വാമിയുടെയും, ശ്രീ മഹാഗണപതിയുടെയും രഥങ്ങളോടൊപ്പം ശ്രീ വീരബാഹു സ്വാമിയുടെയും, ശൂരപത്മാവിന്റെയും, താരകാസുരന്റെയും ഉന്നതങ്ങളായ കോലങ്ങളും എഴുന്നള്ളിച്ചു കൊണ്ടാണ് പ്രതീകാത്മക ദേവാസുര യുദ്ധം അരങ്ങേറുന്നത്.
ഐതിഹ്യത്തിന് പുറമെ തിരുവണ്ണൂരിലെ ശൂരസംഹാര മഹോത്സവത്തിന് ചരിത്രപരമായും ചില ബന്ധങ്ങളുണ്ട്. സാമൂതിരി വംശമായ നെടിയിരിപ്പ് സ്വരൂപത്തിന്റെ പുതിയ കോവിലകം ശാഖ തിരുവണ്ണൂർ ആസ്ഥാനമായി വാസമുറപ്പിച്ച ശേഷം നെടിയിരുപ്പ് സ്വരൂപംസ്ഥാനിയായ അമ്പാടികോവിലകം തമ്പുരാട്ടിയുടെ പല്ലക്ക് ചുമക്കാൻ വേണ്ടി ഇവിടെയെത്തിയ തമിഴ് വംശജരായ പോണ്ടൻമാർ വെച്ചാരാധിച്ച മൂർത്തിയാണ് ഈ കോവിലിൽ കുടിയിരിക്കുന്നത്. അവർ കൊണ്ടാടിയ ആഘോഷമാണ് ഈ ‘ശൂരമ്പോര്’. കാലാന്തരത്തിൽ ജനങ്ങൾ ഈ കോവിലും ഉത്സവവും ഏറ്റെടുക്കുകയും സാക്ഷാൽ ദണ്ഡായുധപാണിയുടെ മഹോത്സവം ഇന്ന് കാണുന്ന പ്രൗഢിയിലേക്ക് പരിണമിക്കുകയും ചെയ്തു.
പ്രശസ്ത മലയാള ചലച്ചിത്ര താരം ശ്രീ മോഹൻലാൽ നായകനായി 2005 – ൽ പുറത്തിറങ്ങിയ നരൻ എന്ന മലയാള ചലച്ചിത്രത്തിലെ ‘ശൂരമ്പടയുടെ ചെമ്പട കൊട്ടി കോലം തുള്ളും താളം’ എന്ന് തുടങ്ങുന്ന ഗാനത്തിന് പശ്ചാത്തലമായത് തിരുവണ്ണൂരിലെ ശൂരസംഹാര മഹോത്സവം ആണ്. ശൂരസംഹാര മഹോത്സവം ‘ശൂരമ്പട’ എന്നും അറിയപ്പെടുന്നു.
ഈ പേരിലും ഈ രീതിയിലും ശൂരസംഹാര ഉത്സവമായി പല സ്ഥലങ്ങളിലും, ദേശാന്തരങ്ങളിലും കൊണ്ടാടുന്നുണ്ടെങ്കിലും അതിൽ നിന്നൊക്കെ വിഭിന്നമായി സാക്ഷാൽ തിരുമുരുകന്റെ ‘കൊണ്ടാട്ടം’ അതിന്റെ ‘ജനപ്രിയ’ രൂപത്തിൽ ആഘോഷിക്കുന്നത് കാണണമെങ്കിൽ തിരുവണ്ണൂർ ‘ശൂരമ്പട’ കാണണം.



