തിരുവനന്തപുരം: അഴൂർ ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളെ തീരദേശപാതയുമായും തോന്നയ്ക്കലിനു സമീപം ദേശീയപാതയുമായും ബന്ധിപ്പിക്കുന്ന ഗാന്ധി സ്മാരകം–മൂന്നുമുക്ക്–പെരുങ്ങുഴി ജംക്‌ഷൻ റോഡ് തകർന്നടിഞ്ഞ നിലയിൽ. ദിനംപ്രതി ഒട്ടേറെ വാഹനങ്ങൾ സർവീസ് നടത്തുന്ന പാതയിലൂടെ കാൽനടയാത്ര പോലും തീർത്തും അസാധ്യമായ നിലയിലാണിപ്പോൾ.
റോഡിന്റെ ശോച്യാവസ്ഥ മൂലം ഇതുവഴിയുള്ള ഗതാഗതം വാഹനങ്ങൾ പാടേ ഉപേക്ഷിച്ചു കിലോമീറ്ററുകൾ അധികം ഓടിയാണ് പലരും ദേശീയപാതയിൽ എത്തുന്നത്. ഗാന്ധി സ്മാരകം പൊതു ചന്തയുടെ സമീപം ടാർ പൂർണമായി ഇളകി രൂപപ്പെട്ട വൻകുഴി ഒട്ടേറെ അപകടങ്ങൾക്കാണ് വഴിയൊരുക്കുന്നത്.
മൂന്നുമുക്ക് ജംക്‌ഷൻ മുതൽ പെരുങ്ങുഴി മേടയിൽ ജംക്‌ഷൻ വരെയുള്ള റോഡിലുടനീളം ടാർ ഒലിച്ചു പോയിട്ടു വർഷങ്ങളായി. ഇതുവഴിയുള്ള രാത്രിയാത്ര ഇപ്പോൾ അതികഠിനമാണ്. ഇരുചക്ര വാഹനയാത്രികർ റോഡിലെ കുഴികളിൽ വീണ് പരിക്കേറ്റിട്ടുണ്ട്. മൂന്നുമുക്കിൽ നിന്നു പെരുങ്ങുഴി നാലുമുക്കിലേക്കുള്ള പാതയും തകർന്നിട്ട് ഒട്ടേറെ നാളുകളായി.
നാട്ടുകാരും സന്നദ്ധസംഘടനാ പ്രതിനിധികളും അധികൃതർക്കു പരാതികൾ നൽകുന്നുണ്ടെങ്കിലും റോഡ് റീടാർ ചെയ്യാൻ നാളിതുവരെ ബന്ധപ്പെട്ടവരാരും ചെറുവിരലനക്കാൻ തയാറായിട്ടില്ല. സംസ്ഥാന സർക്കാരിന്റെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും തോന്നയ്ക്കൽ സയൻസ് പാർക്കും. ഇതേ പാതയുമായി ബന്ധിപ്പിക്കുന്ന സ്ഥലത്താണ് പ്രവർത്തിച്ചുവരുന്നത്
ഗാന്ധി സ്മാരകം ജംക്‌ഷനിൽ നിർമാണം പുരോഗമിക്കുന്ന കേരള സർവകലാശാലയുടെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(യുഐടി) മന്ദിരവും ഇതേ പാതയോടു ചേർന്നാണ്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ റോഡിന്റെ ദുരന്തം ചൂണ്ടിക്കാണിച്ച് മുന്നണികൾ തമ്മിൽ തർക്കങ്ങൾ ഉയർന്നു കഴിഞ്ഞു.






