കോട്ടയം: മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ വലിയതോട്ടിലെ നീരൊഴുക്ക് തടസ്സപ്പെട്ടത് പരിഹരിക്കാൻ അടിയന്തിരമായി ആഴം കൂട്ടണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മരങ്ങാട്ടുപിള്ളി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പുക്കാനാൽ ഭാഗം മുതൽ ആണ്ടൂർ വരെ നീളുന്ന തോടിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണും ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടിയ നിലയിലാണ്.
മഴക്കാലത്ത് തോട് കരകവിഞ്ഞൊഴുകുന്നത് പതിവായതോടെ സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിക്കുന്നത്. പണ്ട് തെളിനീരൊഴുകിയിരുന്ന തോട് ഇപ്പോൾ കാടും കൈതച്ചെടികളും നിറഞ്ഞ് അഴുക്കുചാലായി മാറുന്ന അവസ്ഥയിലാണെന്നും, കൃഷിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാൻ അധികൃതർ ഉടൻ ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ആണ്ടൂർ ദേശീയ വായനശാല ഹാളിൽ കെ.വി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം ജിസ് ജോസഫ് ഉദ്ഘാടനം ചെയ്തു. തോടിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എ.എസ്. ചന്ദ്രമോഹനൻ അവതരിപ്പിച്ച പ്രമേയം സമ്മേളനം ഐകകണ്ഠ്യേന പാസാക്കി. യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി ഡോ. പി.എൻ. ഹരിശർമ്മ (പ്രസിഡന്റ്), വി. സുധാമണി (വൈസ് പ്രസിഡന്റ്), സ്മിത ശ്യാം (സെക്രട്ടറി), കെ.കെ. നാരായണൻ (ജോയിന്റ് സെക്രട്ടറി), പി.വി. ഗോപാലകൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.




