രണ്ടാം പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. യുഡിഎഫ് എൽഡിഎഫ് മുന്നണികൾ നേതൃത്വം നൽകുന്ന സർക്കാരുകൾ മാറി മാറി വരുന്ന സ്ഥിരം പല്ലവികളെ തകിടം മറിച്ചായിരുന്നു കേരളത്തിൽ ഇടതു തുടർ ഭരണം യാഥാർത്ഥ്യമായത്. 2016ലാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി കണ്ണൂരിന്റെ വിപ്ലവ സൂര്യൻ പിണറായി വിജയൻ അധികാരം ഏറ്റെടുക്കുന്നത്. തുടർന്ന് 2021ലും തുടർഭരണം തേടി പിണറായി വിജയൻ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടർന്നു. ഈ കാലയളവുകളിൽ അനവധി ആരോപണങ്ങളാൽ നിറഞ്ഞപ്പോഴും അതിനെയെല്ലാം ആത്മവിശ്വാസത്തോടെ എതിർത്ത് മുന്നോട്ടു പോകുവാൻ പിണറായി വിജയനും കൂട്ടർക്കും കഴിഞ്ഞുവെന്നത് യാഥാർത്ഥ്യം തന്നെ.
കേരള രാഷ്ട്രീയത്തിൽ ഏറ്റവും കരുത്തുള്ള രാഷ്ട്രീയമാണ് കണ്ണൂർ രാഷ്ട്രീയം. ആ കണ്ണൂർ രാഷ്ട്രീയത്തിലെ കളരിയിൽ നിന്നും സകല അടവുകളും പയറ്റി, കേരള രാഷ്ട്രീയത്തിൽ നിറഞ്ഞാടിയ നേതാവാണ് പിണറായി വിജയൻ. ദീർഘകാലത്തോളം കമ്മ്യൂണിസ്റ്റ് പാർട്ടിയെ ധീരമായി നയിച്ച അനുഭവപാടവത്തിന്റെ കരുത്തുമായാണ് സംസ്ഥാനത്തിന്റെ കിരീടവും ചെങ്കോലും പിണറായി വിജയൻ അണിയുന്നത്. കർക്കശക്കാരനായ മുഖ്യമന്ത്രിയെന്ന് പൊതുവേ എല്ലാവരും പഴി പറയുമ്പോഴും ഏറ്റെടുക്കുന്ന കർത്തവ്യങ്ങളിൽ പരിപൂർണ്ണമായ ആത്മാർത്ഥത കൈമുതലാക്കിയ രാഷ്ട്രീയ നേതാവാണ് സഖാവ് പിണറായി വിജയൻ. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ബാല്യവും കൗമാരവും പകർന്ന അനുഭവസമ്പത്ത് ആ നേതാവിന്റെ ഏതൊരു തീരുമാനത്തിലും നമുക്ക് കാണുവാൻ കഴിയുന്നതാണ്.
ചരിത്രം കുറിച്ച ഭരണത്തുടർച്ചയായിരുന്നു ഇത്തവണത്തേത്. രണ്ടാം ഇടതു മന്ത്രിസഭയിലെ മുഖ്യമന്ത്രിയുടെ സത്യപ്രതിഞ്ജ നാല് വര്‍ഷം മുന്‍പൊരു മെയ് 20നായിരുന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായി തുടര്‍ഭരണം നേടിക്കൊണ്ടുള്ള സത്യപ്രതിജ്ഞ. അങ്ങിനെ നോക്കിയാല്‍ പിണറായി സര്‍ക്കാരിനും പിണറായി വിജയനെന്ന മുഖ്യമന്ത്രിക്കും നാളെ നാലാം പിറന്നാളല്ല, ഒൻപതാം പിറന്നാളാണ്. കടന്നുപോയ ഒൻപത് വർഷങ്ങൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റുകാരനും ഏറെ നിർണായകം തന്നെയായിരുന്നു. ഈ കാലയളവുകളിൽ പ്രളയത്തെയും കോവിഡിനെയും എല്ലാം അതിജീവിച്ചാണ് സർക്കാർ അധികാരത്തിൽ തുടരുന്നത്. വിഴിഞ്ഞം തുറമുഖവും റോഡുകളുടെ നവീകരണവും വികസനനേട്ടമായി ഉയർത്തുന്ന സർക്കാർ വീണ്ടുമൊരു ഭരണത്തുടർച്ചക്കുള്ള ശ്രമത്തിലാണ്.
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടിക്കേസും അടുപ്പക്കാരായ ഉദ്യോഗസ്ഥർക്കെതിരായ അഴിമതി ആരോപണങ്ങളുമടക്കം നിരവധി വിവാദ പരമ്പരകളാണ് സർക്കാരിനെ പിടിച്ചുലച്ചത്.ചരിത്രം കുറിച്ച ഭരണത്തുടർച്ചയായിരുന്നു ഇത്തവണത്തേത്. ഒരു വട്ടം കൂടി തുടരാനുള്ള വൻ തയ്യാറെടുപ്പാണ് നടക്കുന്നത്. അവസാന വർഷത്തേക്കുള്ള രണ്ടാം പിണറായി സർക്കാരിന്റെ കാല്‍വെയ്പ് ആത്മവിശ്വാസത്തോടെയാണ്. പതിറ്റാണ്ടുകള്‍ നീണ്ട വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം സാക്ഷാത്കരിച്ചതും സ്ഥലമേറ്റെടുക്കല്‍ കടമ്പ കടന്നുള്ള പാത വികസനവും ഇച്ഛാശക്തിയുടെ പ്രതീകമായി സർക്കാർ ഉയർത്തിക്കാട്ടുന്നു. ഇതിനിടെ, മാസപ്പടി കേസില്‍ മകള്‍ക്കെതിരായ പ്രോസിക്യൂഷൻ അനുമതിയും ദേശീയ ഏജൻസികളുടെ അന്വേഷണവും മുഖ്യമന്ത്രിയുടെ മാത്രമല്ല സർക്കാരിന്റെ പ്രതിച്ഛായക്കും കളങ്കമായി.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർക്കെതിരായ ആരോപണങ്ങളും മുഖ്യമന്ത്രിയെ പ്രതിരോധത്തിൽ ആക്കുന്നതായിരുന്നു. എന്നാൽ കേരള ജനത അതിലൊന്നും വല്ലാതെ മുഖ്യമന്ത്രിയെയോ സർക്കാരിനെയോ പഴി പറയാൻ തയ്യാറായില്ല എന്നതാണ് യാഥാർത്ഥ്യം. ഒട്ടേറെ ജനോപകാര പദ്ധതികൾ ഈ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ചെയ്ത കാര്യങ്ങളെക്കാള്‍ പ്രതിപക്ഷത്തെ ഭിന്നതയിലുമുണ്ട് സർക്കാറിന് പ്രതീക്ഷ. എത്ര അഴിച്ചുപണിതാലും പിണറായിക്കൊത്ത എതിരാളി എതിർചേരിയില്ലെന്നാണ് ഇടത് വിലയിരുത്തല്‍. പലവിധ പ്രതിസന്ധികളും വിമർശനങ്ങളും നേരിടുമ്പോഴും അതിനെയൊന്നും കൂസാതെ പ്രഖ്യാപിച്ച വികസന-ക്ഷേമ പദ്ധതികളുമായി മുന്നേറുന്ന കേരള മോഡൽ മാതൃക തന്നെയാണ്.
പ്രതിഷേധവും ആരോപണവും ഭയന്ന് പദ്ധതി നിർവഹണത്തിൽ നിന്ന് മാറിനിൽക്കുന്ന ഒരു സ്വഭാവമല്ല ഈ സർക്കാരിനുണ്ടായിരുന്നത്. സാമ്പത്തിക ക്ലേശങ്ങൾക്കിടയിലും വയനാട് ടൗൺഷിപ്പ് പദ്ധതിക്ക് തുടക്കം കുറിക്കാൻ സർക്കാരിനായത് അഭിനന്ദനീയമാണ്. പ്രകൃതി ദുരന്തങ്ങൾ ഏതു സർക്കാരിന്റെ കാലത്തും ഉണ്ടാകാം. പക്ഷേ അതിനെ എങ്ങനെ നേരിടുന്നു എന്നതാണ് ഒരു സർക്കാരിന്റെ ക്രിയാശക്‌തിയെ വിലയിരുത്താനുള്ള അളവുകോലായി എടുക്കേണ്ടത്. ആ രീതിയിൽ നോക്കിയാൽ ഈ സർക്കാർ വിജയകരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നില്ലെന്ന് ആർക്കും പറയാനാവില്ല.
വ്യവസായങ്ങളുടെ മേഖലയിലും പരിമിതികൾക്കിടയിലും കുതിപ്പു കൈവരിക്കാൻ കഴിഞ്ഞ നാലുവർഷത്തിനിടയിൽ കഴിഞ്ഞു എന്നതും എടുത്തുപറയേണ്ട നേട്ടമാണ്. സ്റ്റാർട്ടപ്പുകളുടെ എണ്ണം കുതിച്ചുയർന്നതും വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനായതും നേട്ടങ്ങൾ തന്നെയാണ്. മാലിന്യ നിർമ്മാർജ്ജന കാര്യത്തിൽ ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന യത്‌നങ്ങൾ പ്രതീക്ഷ നൽകുന്നതാണ്.
കോവിഡിന്റെ തളർച്ചയ്ക്കുശേഷം ടൂറിസം മേഖലയെ അതിവേഗം പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞത് വലിയ പ്രതീക്ഷകൾ പകരുന്നു. സർവ്വ മേഖലകളിലും പുതുവിപ്ലവം തീർത്ത ആത്മവിശ്വാസത്തോടെ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന സർക്കാരിന് ഇനിയുള്ള നാളുകൾ അതീവ നിർണായകമാണ്. അതറിഞ്ഞ് നിലകൊള്ളുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.



