ന്യൂഡൽഹി: ശിക്ഷാ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് ജയിൽമോചനം നൽകുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് നയമുണ്ടെങ്കിൽ അപേക്ഷ നൽകാൻ കാത്തുനിൽക്കാതെ യോഗ്യരായവരെ തുല്യരായി പരിഗണിക്കണമെന്ന് സുപ്രീം കോടതി.
ക്രിമിനൽ നടപടിച്ചട്ടത്തിലെ 432-ാം വകുപ്പോ ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെ 473-ാം വകുപ്പോ പ്രകാരം ശിക്ഷയിളവ് നൽകുന്നതിന് തടവുകാരോ അവർക്കുവേണ്ടി മറ്റാരെങ്കിലുമോ അപേക്ഷ നൽകാൻ കാത്തിരിക്കരുതെന്ന് ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ശിക്ഷയിളവിനുള്ള മാനദണ്ഡങ്ങൾ വ്യക്തമായിരിക്കണം. ശിക്ഷയിളവിന് നയം തയ്യാറാക്കിക്കഴിഞ്ഞാൽ അപേക്ഷ നൽകുന്നവർക്ക് മാത്രം നൽകുന്നത് ഏകപക്ഷീയ നടപടിയാകും. നയത്തിന്റെ അടിസ്ഥാനത്തിൽ ശിക്ഷയിളവിന് അർഹരായവരെ കണ്ടെത്താൻ സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്നും സ്വമേധയാ പരിഗണിച്ച കേസിൽ സുപ്രീംകോടതി അഭിപ്രായപ്പെട്ടു.






