കോഴിക്കോട്: നിത്യേന നൂറിലേറെ ബസ്സുകൾ വന്നെത്തുന്ന ബാലുശ്ശേരി പഞ്ചായത്ത് ബസ്‌സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ് യാഥാർത്ഥ്യമാക്കാൻ ഇനിയും കഴിഞ്ഞില്ല. പഞ്ചായത്ത് ബസ്‌സ്റ്റാൻഡ് ആധുനികവത്‌കരിച്ച സന്ദർഭത്തിൽ പോലീസ് എയ്ഡ് പോസ്റ്റ്, യാത്രക്കാർക്ക് അറിയിപ്പുകൾ നൽകുന്നതിനുള്ള സെന്റർ, പ്രത്യേക വിശ്രമകേന്ദ്രങ്ങൾ, മുലയൂട്ടുകേന്ദ്രം എന്നിവയ്ക്കുവേണ്ടി പ്രത്യേകം സ്ഥലങ്ങൾ സജ്ജമാക്കിയിരുന്നു.
ഇവയിൽ മുലയൂട്ടാനുള്ള സ്ഥലം മാത്രമാണ് താത്‌കാലികമായി ഉപയോഗപ്പെടുത്തിയത്. പോലീസ് എയ്ഡ് പോസ്റ്റ് മുറിയും, അറിയിപ്പ് കേന്ദ്രവും അടച്ചിട്ടിരിക്കുകയാണ്. ബസ്‌സ്റ്റാൻഡ് ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം ഈ സൗകര്യങ്ങളെല്ലാം ഉണ്ടാകും എന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. എന്നാൽ യാത്രക്കാർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ പലതും പ്രഖ്യാപനത്തിൽ ഒതുങ്ങുകയാണുണ്ടായത്.
ബാലുശ്ശേരി ബസ്‌സ്റ്റാൻഡിൽ ബസ് ജീവനക്കാരും യാത്രക്കാരും തമ്മിലും വിദ്യാർത്ഥികൾ തമ്മിലും വാക്കേറ്റങ്ങൾ നടക്കുമ്പോൾ പലപ്പോഴും പോലീസ് അധികാരികൾക്ക് എത്താൻ കഴിയാറില്ല. ബസ്‌സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റിനു വേണ്ടി മാറ്റിവെച്ച മുറി ഉപയോഗപ്പെടുത്തി അവിടെ പോലീസുകാരുടെ സേവനം ലഭ്യമാക്കിയാൽ ബസ്റ്റാൻഡിൽ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ലഹളകൾക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്താൻ കഴിയും.
ബാലുശ്ശേരി ബസ്‌സ്റ്റാൻഡ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വിൽപ്പനയും തടയാനും പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിലൂടെ സാധ്യമാകും. ബസ്‌സ്റ്റാൻഡിൽ സ്ഥാപിച്ച സിസിടിവി സംവിധാനം നിരീക്ഷിക്കാനും പോലീസ് എയ്ഡ് പോസ്റ്റിൽ ടി.വി സ്ഥാപിച്ചിരുന്നു. ഇതെല്ലാം ഇന്ന് ഉപയോഗപ്പെടുത്താതെ കിടക്കുകയാണ്. കോടികൾ മുടക്കി ബസ് ടെർമിനൽ നിർമ്മിച്ചെങ്കിലും അത്യാവശ്യമായി വേണ്ട സൗകര്യങ്ങൾ ഇനിയും ഒരുക്കാൻ കഴിഞ്ഞിട്ടില്ല. സ്വകാര്യവ്യക്തികളുടെ ഏതാനും സ്ഥാപനങ്ങളും എംഎൽഎ. ഓഫീസും മാത്രമാണ് കൃത്യമായി പ്രവർത്തിക്കുന്നത്. ധാരാളം സ്ഥലം പൊതുജനാവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ കഴിയും.



