ഗുവാഹത്തി ∙ ഭൂചലനത്തിൽ കെട്ടിടം ആടിയുലയുമ്പോഴും നവജാത ശിശുക്കളെ സംരക്ഷിക്കുന്ന നഴ്സുമാരുടെ വിഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസം അസമിലുണ്ടായ ഭൂചലനത്തിൽ നാഗോണിലെ ആദിത്യ നഴ്സിങ് ഹോമിൽനിന്നുള്ള വിഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുന്നത്. ഭൂകമ്പം ഉണ്ടായപ്പോൾ രണ്ട് നഴ്സുമാരായിരുന്നു കുഞ്ഞുങ്ങളുടെ തീവ്രപരിചരണ വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. അപ്രതീക്ഷിതമായി ഭൂമികുലുങ്ങിയപ്പോൾ നഴ്സുമാർ കുഞ്ഞുങ്ങൾ നിലത്തുവീഴാതെ ചേർത്തുനിർത്തുകയായിരുന്നു. റിക്ടർ സ്കെയിലിൽ 5.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഞായറാഴ്ച വൈകുന്നേരം അസമിലുണ്ടായത്.
തീവ്രപരിചരണ വിഭാഗത്തിലെ വസ്തുക്കൾ ഭൂചലനത്തിനിടെ ആടിയുലയുന്നത് വിഡിയോയിൽ കാണാം. ഈ സമയം ഒരു നഴ്സുമാർ രണ്ട് കൈകൾ ഉപയോഗിച്ച് കുഞ്ഞുങ്ങളെ താഴെ വീഴാതെ താങ്ങുകയായിരുന്നു. മറ്റൊരു നഴ്സ് ഒരു കുഞ്ഞിനെ ചേർത്തു പിടിക്കുകയും ചെയ്യുന്നുണ്ട്. പരിഭ്രാന്തരായെങ്കിലും സ്വയം രക്ഷപ്പെടാൻ ശ്രമിക്കാതെ ഡ്യൂട്ടി ചെയ്ത നഴ്സുമാരുടെ ധീരതയെ പുകഴ്ത്തേണ്ടത് തന്നെയാണ്. അസമിന് പുറമെ മണിപ്പുർ, ബംഗാൾ, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മിനിട്ടുകളുടെ ഇടവേളയിൽ മൂന്ന് ഭൂചലനങ്ങളാണ് ഇവിടെയുണ്ടായത്.






