തിരുവനന്തപുരം: തിരുവനന്തപുരത്ത് പാർട്ടിയിൽ നേതൃദാരിദ്ര്യമുണ്ടെന്ന് എം വി ഗോവിന്ദൻ. അതിനാലാണ് ജില്ലയിലെ പത്ത് സിറ്റിംഗ് എംഎൽഎമാരെയും വീണ്ടും മത്സരിപ്പിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. പകരംവയ്ക്കാൻ തക്ക മികവുള്ള നേതാക്കൾ ഇപ്പോൾ ലഭ്യമല്ലെന്നുമാണ് അദ്ദേഹം ജില്ലാ കമ്മിറ്റി യോഗത്തിൽ അഭിപ്രായപ്പെട്ടത്.
ജില്ലാ കമ്മിറ്റി യോഗത്തിനിടെ നേതൃത്വത്തിനെതിരെ കരമന ഹരി കടുത്ത വിമർശനം ഉന്നയിച്ചു. വി. ജോയ് ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാൻ പോകുമ്പോൾ താത്കാലിക ജില്ലാ സെക്രട്ടറിമാരെ നിയമിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. സ്ഥിരം ജില്ലാ സെക്രട്ടറിയായി എ.എ. റഹീമിനെ നിയമിക്കണമെന്ന ആവശ്യമും യോഗത്തിൽ ഉയർന്നു.
സിപിഎം സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിന് മുമ്പ് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ എ. എ. റഹീമിന് താത്കാലിക ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകിയിരുന്നു. ഇത് അംഗീകരിക്കുന്നതിനായി ഇന്ന് ജില്ലാ കമ്മിറ്റി യോഗം ചേർന്നപ്പോഴാണ് രൂക്ഷമായ വിമർശനങ്ങൾ ഉയർന്നത്.
അതേസമയം, രണ്ട് ടേം കഴിഞ്ഞ് വി. ജോയി മൂന്നാം തവണയും മത്സരിക്കുന്നതിനെ ഒരു വിഭാഗം ചോദ്യം ചെയ്തു. ഇതിന് മറുപടിയായാണ് തിരുവനന്തപുരത്ത് പാർട്ടിക്ക് നേതൃദാരിദ്ര്യമുണ്ടെന്ന നിലപാട് എം. വി. ഗോവിന്ദൻ വ്യക്തമാക്കിയത്. ജില്ലയിലെ പത്ത് മണ്ഡലങ്ങളിൽ പുതിയ ആളുകളെ മത്സരിപ്പിച്ചാൽ വിജയസാധ്യതയെ ബാധിക്കാമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.




