ഒരു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന് ആ പാർട്ടിക്കുള്ളിൽ യാതൊന്നും തീരുമാനിക്കുവാൻ കഴിയാതെ വരുന്ന അവസ്ഥ അങ്ങേയറ്റം ദയനീയമാണ്. ഇന്നിപ്പോൾ അങ്ങനെ ഒരു അവസ്ഥ വന്നുചേർന്നിരിക്കുന്നത് എൻസിപി-എസിന്റെ സംസ്ഥാന അധ്യക്ഷനായ തോമസ് കെ തോമസിനാണ്.
ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വെറുതെ ഒപ്പിച്ചതല്ല. ഒരുപാട് പിണങ്ങിയും തർക്കിച്ചും വാശിപിടിച്ചും കൈക്കലാക്കിയ പ്രസിഡന്റ് സ്ഥാനം വെറും അലങ്കാരം മാത്രമായി മാറിയിരിക്കുന്നു. പ്രസിഡന്റ് പദവിയിൽ വന്നപ്പോഴാണ് യാതൊന്നും ചെയ്യുവാൻ കഴിയില്ലെന്ന യാഥാർത്ഥ്യം തോമസ് കെ തോമസ് മനസ്സിലാക്കുന്നത്. സഹോദരനായ തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്ന് ഒഴിവ് വന്ന സീറ്റിലാണ് തോമസ് കെ തോമസ് കുട്ടനാട്ടിൽ നിന്നും മത്സരിക്കുന്നതും വിജയിക്കുന്നത്.
രാഷ്ട്രീയം ടിവിയിൽ കണ്ടും പറഞ്ഞു കേട്ടും മാത്രം പരിചയമുള്ള ആളായിരുന്നു തോമസ് കെ തോമസ്. അദ്ദേഹം ഇന്ന് കേരളത്തിലെ ഒരു എംഎൽഎ ആയിരിക്കുന്നു. സഹോദരനായ തോമസ് ചാണ്ടി രാഷ്ട്രീയത്തിൽ സജീവമായപ്പോൾ തോമസ് കെ തോമസ് വിദേശത്ത് വ്യവസായങ്ങൾ നടത്തുകയായിരുന്നു. സഹോദരന്റെ മരണത്തെ തുടർന്ന് ആരാകണം അടുത്ത സ്ഥാനാർത്ഥി എന്ന ചർച്ചകൾ നടക്കുമ്പോൾ മറ്റെല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു തോമസ് കെ തോമസ് തന്നെ മത്സരിക്കുവാനുള്ള കളം ഒരുക്കുകയായിരുന്നു. സ്വാഭാവികമായും ഒരു സഹതാപ തരംഗം ഉണ്ടാവുകയും അതിൽ വിജയിക്കുവാൻ കഴിയുമെന്നും തോമസ് കെ തോമസ് ഉറച്ചു വിശ്വസിച്ചിരുന്നു. ഏറെക്കുറെ ആ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്തു.
എംഎൽഎ ആയപ്പോഴാണ് തോമസ് കെ തോമസിന് മന്ത്രി ആകുവാനുള്ള മോഹം ഉദിച്ചത്. പിന്നീടങ്ങോട്ട് ശശീന്ദ്രനും ആയി യുദ്ധത്തിന് ഏർപ്പെടുവാൻ തുടങ്ങി. അങ്ങനെയിരിക്കെ ഒരിക്കൽ പി സി ചാക്കോ തോമസ് കെ തോമസിനെ മന്ത്രിയാക്കാൻ സഹായിക്കാമെന്ന വാഗ്ദാനം നൽകി. അങ്ങനെ ദേശീയ നേതൃത്വവുമായി മറ്റും സംസാരിച്ച് അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു.
എന്നാൽ ആ സമയത്താണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും മന്ത്രിമാറ്റത്തിന് പച്ചക്കൊടി വീശാതെ ഇരുന്നത്. ഇതോടെ വീണ്ടും തോമസ് കെ തോമസ് പ്രതിസന്ധിയിൽ ആവുകയായിരുന്നു. അങ്ങനെ മന്ത്രിസ്ഥാനം കിട്ടാതെ വന്നപ്പോൾ ആ നിമിഷം വരെ ഒപ്പമുണ്ടായിരുന്നു പിസി ചാക്കോയെ വെട്ടി മാറ്റാനാണ് തോമസ് കെ തോമസ് ആദ്യം ശ്രമിച്ചത്. അതുവരെയും കൊമ്പു കോർത്തിരുന്ന ശശീന്ദ്രനും ആയി അടുപ്പം വയ്ക്കുകയും എൻസിപിഎസിന്റെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് തോമസ് കെ തോമസ് എത്തുകയും ചെയ്തു. ദേശീയ നേതൃത്വത്തിന് മുൻപിൽ വാശിപിടിച്ച് പ്രസിഡന്റ് സ്ഥാനം ഒപ്പിച്ചെടുത്തെങ്കിലും പാർട്ടിയിൽ യാതൊന്നും ചെയ്യുവാൻ കഴിയാത്ത സാഹചര്യത്തിലാണ് തോമസ് കെ തോമസ് ഇപ്പോഴുള്ളത്.
പാർട്ടിക്കുള്ളിൽ ഭൂരിഭാഗം പ്രവർത്തകരും നേതാക്കളും തോമസ് കെ തോമസ് പറയുന്നത് യാതൊന്നും കേൾക്കാത്ത മട്ടാണ്. പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം കടന്നു വന്നതിനുശേഷം യാതൊരുവിധ പരിപാടികളും നാളിതുവരെ നടത്തുവാനും കഴിഞ്ഞിട്ടില്ല. വിളിച്ചു ചേർക്കുന്ന യോഗങ്ങളിൽ പോലും നേതാക്കളുടെ അസാന്നിധ്യം പതിവാണ്. പല യോഗങ്ങളിലും തർക്കങ്ങളും കയ്യാങ്കളികൾ വരെയും സംഭവിക്കുന്നു. മാത്രവുമല്ല തോമസ് കെ തോമസ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് വന്നതോടെ ദേശീയ സെക്രട്ടറി സതീഷ് തോന്നക്കൽ ഉൾപ്പെടെ ഒരുപാട് നേതാക്കളും പ്രവർത്തകരും രാജിവെക്കുകയും ചെയ്തിരുന്നു.
തോമസ് കെ തോമസ് പ്രതിനിധീകരിക്കുന്ന കുട്ടനാട് മണ്ഡലം ഉൾപ്പെടുന്ന ആലപ്പുഴ ജില്ലാ കമ്മിറ്റി പോലും പിരിച്ചുവിടപ്പെടുന്ന സാഹചര്യമുണ്ടായി. തോമസ് കെ തോമസ് പാർട്ടിയുടെ പ്രസിഡൻറ് ആയതിനുശേഷം സ്വന്തം ജില്ലയിൽ പോലും ഒരു പ്രസിഡണ്ടിനെ വയ്ക്കാൻ ദേശീയ പ്രസിഡൻറ് ശരത് പവാറിൻറ് അനുമതിക്കായി ഡൽഹിയിലും ബോംബെയിലും ആയി യാത്ര നടത്തിയത് മൂന്നുപ്രാവശ്യം. നിലവിലുള്ള ഭാരവാഹികളെ മാറ്റുകയോ പകരം മറ്റൊരാളെ നിയമിക്കുകയോ ചെയ്യണമെങ്കിൽ അത് പഴയ പ്രസിഡണ്ട് PC ചാക്കോയുടെ അനുമതിയോടുകൂടി മതിയെന്ന് ശരത് പവാർ കർശന നിർദ്ദേശം നൽകിയതായാണ് അറിയുന്നത്. ഇപ്പോഴും പാർട്ടിയുടെ അവസാനവാക്ക് PC ചാക്കോ തന്നെയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു
തോമസ് ചാണ്ടിയുടെ കാലത്ത് പാർട്ടിയുടെ ശക്തി കേന്ദ്രമായിരുന്നു കുട്ടനാട് തോമസ് കെ തോമസിന്റെ മന്ത്രി മോഹം കാരണം കുട്ടനാട് മണ്ഡലം ശിഥിലമായി NCP S ലുടെ സിറ്റിംഗ് സീറ്റ് ആയ കുട്ടനാട് LDF തിരിച്ചെടുക്കുമെന്ന് അറിയുന്നു. അങ്ങനെയാണെങ്കിൽ NCP S നു രണ്ടു സീറ്റിൽ ഒതുങ്ങേണ്ടിവരും. ഏലത്തൂരും കോട്ടയ്ക്കലും.
മന്ത്രി മോഹവുമായി നടന്ന തോമസ് കെ തോമസിനെ പാർട്ടി പ്രസിഡൻറ് സ്ഥാനം നൽകി ഒതുക്കിയതാണെന്നും കേൾക്കുന്നുണ്ട്. അടുത്ത തവണ LDF അധികാരത്തിൽ വരുമ്പോൾ അഞ്ചുവർഷം മന്ത്രിയായി ഇരിക്കാമെന്ന ധാരണയിലാണ് പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറ് പദവി ഏറ്റെടുത്തത്. എന്നാൽ മന്ത്രി മോഹവും പ്രസിഡൻറ് മോഹവും കാരണം മണ്ഡലം ശ്രദ്ധിക്കാൻ കഴിയാതെ വന്നതോടുകൂടി കുട്ടനാട് ജനത തോമസ് കെ തോമസിനെ കൈവിട്ട സ്ഥിതിയിലാണ്
തോമസ് കെ തോമസിനെ സിപിഎമ്മും ഏറെക്കുറെ കൈവിട്ട മട്ടാണ്. കഴിഞ്ഞ സിപിഎം ജില്ലാ സമ്മേളനത്തിലും തോമസ് കെ തോമസിനെതിരെ കടുത്ത വിമർശനം ഉണ്ടായിരുന്നു. മണ്ഡലത്തിന്റെ തെക്കും വടക്കും പോലും അറിയാത്ത ആളാണ് എംഎൽഎ എന്നും ഇനിയൊരു അവസരം നൽകരുതെന്നും സിപിഎം തന്നെ മണ്ഡലം ഏറ്റെടുക്കണം എന്നുമായിരുന്നു സമ്മേളനത്തിൽ ഉയർന്ന വികാരം. ഏറെക്കുറെ ആ നിലയിൽ തന്നെയാണ് മണ്ഡലത്തിൽ സിപിഎമ്മിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതും. പലപ്പോഴും എംഎൽഎയുമായി സഹകരിക്കാത്ത സമീപനങ്ങളാണ് സിപിഎം നേതൃത്വം വെച്ചുപുലർത്തുന്നത്.
അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ കുട്ടനാട് മണ്ഡലം സിപിഎം തന്നെ ഏറ്റെടുക്കുവാനും മണ്ഡലത്തിൽ എല്ലാവർക്കും സ്വീകാര്യനായ ഒരാളെ ഇടതുസ്വാതന്ത്രനായി മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് സിപിഎം നേതൃത്വം ആലോചിക്കുന്നതെന്നാണ് അറിയുന്നത്. അത്തരമൊരു നീക്കത്തിന് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേയും പിന്തുണയുണ്ടാകുമെന്ന് സി പി എം വിശ്വസിക്കുന്നു. പാർട്ടി വോട്ടുകൾക്കു പുറമേ മറ്റു സമുദായിക വോട്ടുകൾ സ്വീകരിക്കണമെങ്കിൽ ഒരു സ്വതന്ത്ര പരീക്ഷണം കുട്ടനാട്ടിൽ അനിവാര്യമാണ്. അങ്ങനെയാണെങ്കിൽ ഇടതുപക്ഷ സഹയാത്രികനും NCP S മുൻ ദേശീയ ജനറൽ സെക്രട്ടറിയും മായിരുന്ന സതീഷ് തോന്നയ്ക്കലിനെ ഇടതുപക്ഷം പരിഗണിക്കാനും സാധ്യതയുണ്ട്
അതേസമയം സഹികെട്ട് സംസ്ഥാന പ്രസിഡന്റ് ആക്കി എന്നതിനപ്പുറത്തേക്ക് ശരത് പവാറിനോ ദേശീയ നേതൃത്വത്തിനോ തോമസ് കെ തോമസിൽ യാതൊരു താൽപര്യവും ഇല്ലെന്നും അറിയുന്നു. പ്രവർത്തകരും നേതാക്കളും ദേശീയ നേതൃത്വവും എല്ലാം കേരളത്തിലെ എൻസിപി എസിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിരാശരാണ്. വളരെയധികം മികച്ച ചരിത്രവും പാരമ്പര്യവും പൈതൃകവും ഉള്ള ഒരു പാർട്ടിയാണ് ഇന്ന് തോമസ് കെ തോമസിനെ പോലെ ഉള്ളവരിലേക്ക് എത്തിയിരിക്കുന്നത്. ഈ സർക്കാരിന്റെ കാലാവധി കഴിയുന്നതോടെ തോമസ് കെ തോമസ് തന്നെ പാർട്ടിയെ നയിച്ചാൽ. പാർട്ടിയുടെ കാലാവധിയും കഴിയുമെന്ന് അഭിപ്രായപ്പെടുന്നവരാണ് ഏറെയും.







