തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് അനുകൂലമായ തരത്തിലാണ് ഹൈക്കടതിയില്‍ നിന്നും പരാമര്‍ശങ്ങളുണ്ടായിരിക്കുന്നത്. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്‍ണി രാജുവിന്റെ അപ്പീലില്‍ വാദം പൂര്‍ത്തിയായെങ്കിലും വിധി പിന്നീട് പറയും. പക്ഷേ പ്രോസിക്യൂഷനോട് കോടതി ചോദിച്ച ചോദ്യങ്ങള്‍ ആന്റണി രാജുവിന് ആശ്വാസം നല്‍കുന്ന തരത്തിലുള്ളതാണ്. ശിക്ഷ മരവിപ്പിച്ചാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്റണി രാജുവിന് മത്സരിക്കാനാകുമെന്നിരിക്കെ വളരെ നിര്‍ണായകമാണ് കേസിലെ വിധി.
കേസില്‍ ക്രിമിനല്‍ കുറ്റം കണ്ടെത്തുക പ്രയാസമെന്ന് പറഞ്ഞ ഹൈക്കോടതി കുറ്റകൃത്യമെന്ന് പറയാനാകില്ലെന്നും എന്തുകൊണ്ട് സീനിയര്‍ അഭിഭാഷകനെ പ്രതിയാക്കിയില്ലെന്ന് കോടതി ആരാഞ്ഞു. സാഹചര്യ തെളിവുകള്‍ മാത്രമല്ലേയുള്ളുവെന്ന് ചോദിച്ചു. ആന്റണി രാജു കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശമെന്ത്, ജുനിയര്‍ അഭിഭാഷകന്‍ മാത്രമായിരുന്ന ആന്‍ണി രാജുവിന് പ്രതിയോട് പ്രത്യേകം താല്‍പര്യമുണ്ടെന്ന് പറയാനാവില്ല. ജൂനിയര്‍ അഭിഭാഷകന്‍ പ്രതിക്ക് ഒരു സഹായം ചെയ്തു എന്നതുകൊണ്ട് മാത്രം കുറ്റകരമാകുമോ, സീനിയര്‍ അഭിഭാഷകന്‍ അറിയാതെയാണോ ആന്‍ണി രാജു പ്രതിക്ക് സഹായം ചെയ്തത്, എന്തുകൊണ്ട് സീനിയര്‍ അഭിഭാഷകന്‍ കേസില്‍ പ്രതിയായില്ല തുടങ്ങിയ ചോദ്യങ്ങളാണ് കോടതി പ്രോസിക്യൂഷനോട് ചോദിച്ചത്.
അതേസമയം ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിക്കരുതെന്ന ശക്മായ നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ എടുക്കുന്നത്. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ബാധിക്കുന്ന കുറ്റകൃത്യമാണിതെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. എങ്കിലും തിരുവനന്തപുരത്ത് ഇപ്പോഴും വിജയസാധ്യതയുള്ള നേതാവായിട്ട് തന്നെയാണ് ഇടതുപക്ഷം അദ്ദേഹത്തെ വിലയിരുത്തുന്നത്. അതിനാല്‍ കേസില്‍ ശിക്ഷ മരവിപ്പിക്കുകയോ വെറുതെ വിടുകയോ ചെയ്താല്‍ ഇടത് കുപ്പായത്തില്‍ അദ്ദേഹത്തെ ഇപ്രാവശ്യവും കാണാമെന്നുറപ്പ്. പകരം ഒരാളെ കണ്ടെത്തുക എളുപ്പമല്ലെന്ന് മുന്നണിക്കുമറിയാം. വിധി അനുകൂലമാണെങ്കില്‍ മത്സരിപ്പിക്കാമെന്ന് സിപിഐഎം ആന്റണി രാജുവിനെ അറിയിച്ചിട്ടുമുണ്ട്. ഇനി ശിക്ഷാവിധി പ്രതികൂലമായാല്‍ സിപിഎം മറ്റൊരാളെ കണ്ടെത്തേണ്ടിയിരിക്കുന്നു.
മൂന്ന് പതിറ്റാണ്ട് നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലായിരുന്നു ജനുവരിയില്‍ കോടതി ആന്റണി രാജുവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷയും കോടതി വിധിച്ചിരുന്നു. മൂന്ന് വര്‍ഷം തടവിന് പുറമേ പതിനായിരം രൂപ പിഴയും കോടതി വിധിച്ചിരുന്നു. ആന്ററണി രാജുവിന്റെ നിയമസഭാ അംഗത്വവും റദ്ദാക്കപ്പെട്ടിരുന്നു. പിന്നീടാണ് അദ്ദേഹം അപ്പീലിന് പോകുന്നത്. കേരള ചരിത്രത്തില്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് എംഎല്‍എ സ്ഥാനം നഷ്ടമാവുന്ന ആദ്യത്തെയാളാണ് ആന്റണി രാജു. കേസില്‍ രണ്ടാംപ്രതിയാണ് അദ്ദേഹം. ഇനി കേസില്‍ തടവ് അനുഭവിക്കാതെ രക്ഷപ്പെട്ടാലും ഈ ചീത്തപ്പേര് എക്കാലവും ആന്റണി രാജുവിന് സ്വന്തം.
എന്താണ് തൊണ്ടിമുതല്‍ കേസ്?
1990 ഏപ്രില്‍ നാലിന് ഓസ്‌ട്രേലിയന്‍ സ്വദേശി ആന്‍ഡ്രൂ സാല്‍വത്തോറിനെ 61 ഗ്രാം ഹാഷിഷുമായി വിമാനത്താവളത്തില്‍ നിന്ന് പിടികൂടുന്നു. വലിയതുറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആന്‍ഡ്രൂ സാല്‍വത്തോറിനെ ജില്ലാക്കോടതി 10 വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. 1992-ല്‍ അപ്പീല്‍ ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ കോടതി ഇയാളെ വെറുതെ വിടുകയും ചെയ്തു. അതേ വര്‍ഷം ഇയാള്‍ ഇന്ത്യ വിട്ട് ഓസ്‌ട്രേലിയയിലേക്ക് പോയി. അവിടെ മറ്റൊരു കൊലക്കേസില്‍ അറസ്റ്റിലായി ജയിലിലും പോയി. ഇനിയാണ് കഥയിലെ ട്വിസ്റ്റ്. അവിടെ ഇയാള്‍ സഹതടവുകാരനോട് നടത്തിയ വെളിപ്പെടുത്തലാണ് ആന്റണി രാജുവിന് കുരുക്കായത്.
അന്ന് ജില്ലാ കോടതിയില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന അടിവസ്ത്രത്തില്‍, പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ക്ലാര്‍ക്കായ ജോസും ചേര്‍ന്ന് തിരിമറി നടത്തിയെന്നായിരുന്നു ആ വെളിപ്പെടുത്തല്‍. അങ്ങനെയാണ് താന്‍ രക്ഷപ്പെട്ടതെന്ന് ഇയാള്‍ വെളിപ്പെടുത്തി. ഈ തടവുകാരന്‍ ഇത് അവിടുത്തെ പൊലീസിനെ അറിയിക്കുകയും അവര്‍ ഇന്റര്‍പോള്‍ വഴി കേരള പൊലീസിന് വിവരം കൈമാറുകയുമായിരുന്നു.






