ലൊസാഞ്ചലസ്: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സൈനിക വിന്യാസത്തിനെതിരെ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങിയതോടെ യുഎസിലെ ലോസാഞ്ചല്‍സില്‍ സംഘര്‍ഷം ശക്തം. പ്രതിഷേധക്കാര്‍ ഗതാഗതം തടസ്സപ്പെടുത്തുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം, റബര്‍ ബുള്ളറ്റുകള്‍, ഫ്‌ലാഷ് ബാങ്ങുകള്‍ എന്നിവ പ്രയോഗിച്ചു. ട്രംപിന്റെ കുടിയേറ്റ നിയന്ത്രണത്തിനെതിരായ പ്രകടനങ്ങളുടെ മൂന്നാം ദിനമാണ് സംഘര്‍ഷമുണ്ടായത്. നഗരത്തിലേക്ക് മുന്നൂറോളം ഫെഡറല്‍ സൈനികര്‍ എത്തിയതാണ് സംഘര്‍ഷങ്ങളുടെ തുടക്കം.
നേരത്തേ ഇമിഗ്രേഷന്‍ റെയ്ഡുകള്‍ക്കു ശേഷം ആളുകളെ കസ്റ്റഡിയിലെടുത്ത ലൊസാഞ്ചലസ് നഗരത്തിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിനു പുറത്ത് നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടിയിരുന്നു. ലൊസാഞ്ചലസ് പൊലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ തോക്കുകള്‍ കയ്യിലെടുത്തു. നിയമവിരുദ്ധമായി ഒത്തുകൂടിയതിനാല്‍ ഉടന്‍ പിരിഞ്ഞുപോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഫ്രീവേയിലെ ഗതാഗതം തടസ്സപ്പെടുത്തിയ പ്രതിഷേധക്കാരെ നീക്കി ഗതാഗതം സുഗമമാക്കി.
അനധികൃതകുടിയേറ്റക്കാരെ കണ്ടെത്തി അറസ്റ്റുചെയ്ത് നാടുകടത്തുന്നതിനായി കുടിയേറ്റകാര്യവകുപ്പ് (ഐസിഇ) പാരമൗണ്ടില്‍ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് പ്രതിഷേധമാരംഭിച്ചത്. പ്രതിഷേധം അടിച്ചമര്‍ത്താന്‍ പ്രസിഡന്റ് ട്രംപ് രണ്ടായിരത്തോളം ദേശീയ ഗാര്‍ഡ് അംഗങ്ങളെ വിന്യസിച്ചു. പ്രതിഷേധമടക്കാനാകാഞ്ഞത് സംസ്ഥാനം ഭരിക്കുന്ന ഡെമോക്രാറ്റിക് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും ട്രംപ് വിമര്‍ശിച്ചു.
ദേശീയ ഗാര്‍ഡിനെ വിന്യസിച്ചത് നഗരത്തില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചുവെന്നും ട്രംപ് ഭരണകൂടത്തിനെതിരെ സംസ്ഥാനം കേസ് ഫയല്‍ ചെയ്യുമെന്നും കലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം പറഞ്ഞു. നഗരത്തിലെ സൈനിക വിന്യാസം സംസ്ഥാന പരമാധികാരത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും ഫെഡറല്‍ സര്‍ക്കാര്‍ ദേശീയ ഗാര്‍ഡിനെ ഇറക്കി ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രതിഷേധം ശക്തമാകുകയാണെങ്കില്‍ യുഎസ് സൈന്യത്തിന്റെ പ്രത്യേക ദൗത്യങ്ങള്‍ക്കായി വിന്യസിക്കുന്ന സൈനിക വിഭാഗമായ മറീനുകളെ കൂടി വിന്യസിക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നല്‍കി.






