മലപ്പുറം: വാടകയ്‌ക്കെടുത്ത കാറിൽ നിന്ന് എംഡിഎംഎ പിടികൂടിയെന്ന പേരിൽ കാറുടമയെ വഞ്ചിച്ച് പണം തട്ടിയെടുത്ത യുവാക്കൾ പിടിയിൽ. കറുത്തേനി തട്ടാൻകുന്ന് സ്വദേശി ആലുങ്ങൾ അബ്ദുൽ വാഹിദ്, കൂരാട് തെക്കുംപുറം സ്വദേശി മരുതത്ത് അബ്ദുൽ ലത്തീഫ്, വണ്ടൂർ കരുണാലയപടി സ്വദേശി പൂലാടൻ അഫ്‌സൽ എന്നിവരാണ് വണ്ടൂർ പൊലീസ് ഇൻസ്പെക്ടർ ദീപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പരാതിക്കാരൻ കാളികാവ് സ്വദേശിയാണ്. ഒക്ടോബർ 22-ന് ലത്തീഫ് അദ്ദേഹത്തിന്റെ കാർ വാടകയ്‌ക്കെടുത്തിരുന്നു. കാർ തിരികെ നൽകേണ്ടിയിരുന്ന ദിവസം വാഹിദ് പരാതിക്കാരനെ വിളിച്ച് ‘കാർ അമ്പലപ്പടിയിൽ എംഡിഎംഎയുമായി പൊലീസ് പിടികൂടി, കാർ വിട്ടുകിട്ടണമെങ്കിൽ 50,000 രൂപ വേണമെന്നും ആവശ്യപ്പെട്ടു.
ഇതിൽ 28,000 രൂപ തങ്ങളുടെ പക്കലുണ്ടെന്നും ബാക്കി 22,000 രൂപ അയച്ചുനൽകണമെന്നും വാഹിദ് പറഞ്ഞു. തെളിവിനായി കാർ വണ്ടൂർ പൊലീസ് സ്റ്റേഷന് മുൻവശത്തെ റോഡിൽ നിർത്തി ഫോട്ടോയെടുത്ത് പരാതിക്കാരന് അയച്ചുകൊടുക്കുകയും ചെയ്തു. പ്രതികളുടെ തട്ടിപ്പിൽ വിശ്വസിച്ച പരാതിക്കാരൻ പണം ഗൂഗിൾ പേ വഴി അയച്ചുനൽകാമെന്ന് പറഞ്ഞെങ്കിലും, നേരിട്ട് പണം എത്തിച്ചുനൽകാൻ വാഹിദ് ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ സുഹൃത്ത് വഴി പണം എത്തിച്ചുനൽകുകയും, പ്രതികൾ പിന്നീട് കാർ തിരികെ നൽകുകയും ചെയ്തു. തട്ടിയെടുത്ത പണം പ്രതികൾ പങ്കിട്ടെടുത്തു.
സംഭവം പരിചയമുള്ള പൊലീസുകാരനോട് പരാതിക്കാരൻ പറഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നിലമ്പൂർ ഡിവൈഎസ്പി സാജു കെ. അബ്രഹാമിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ലത്തീഫ് നേരത്തെ 40 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയവനാണ്. അഫ്‌സൽ ഓൺലൈൻ തട്ടിപ്പും അടിപിടി കേസുകളും ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്.




