മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി ലഹരി കടത്തിനായി ഉപയോഗിച്ച സംഘത്തിലെ മൂന്ന് പേരെ പെരിന്തൽമണ്ണ പോലീസ് പിടികൂടി. ഒഡീഷയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനായി കുട്ടികളെ ഉപയോഗിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഘത്തിലെ മുഖ്യപ്രതി ഷാനിദിനുവേണ്ടി അന്വേഷണം തുടരുകയാണ്.വാഴേങ്കട ബിടാത്തി ചോറമ്പറ്റ മുഹമ്മദ് റാഷിദ്, ചെർപ്പുളശേരി കാളിയത്ത്പടി വിഷ്ണു, കാറൽമണ്ണ പുതുപഴനി അശ്വിൻ എന്നിവരാണ്. ഇവർക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
സെപ്റ്റംബർ 13 മുതൽ 23 വരെ വിവിധ ദിവസങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഘമംഗങ്ങൾ, പണം നൽകാം, ഒഡീഷയിലെ സ്ഥലങ്ങൾ കാണിച്ചുതരാം, കഞ്ചാവ് സൗജന്യമായി ഉപയോഗിക്കാനാകുമെന്നും വാഗ്ദാനം ചെയ്തിരുന്നു. ഇവരുടെ പിടിയിലായ ഒരു 16കാരനാണ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് നൽകി, തുടർന്ന് ആരംഭിച്ച അന്വേഷണത്തിലാണ് മൂന്ന് പേർ അറസ്റ്റിലായത്. അറസ്റ്റിലായവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ചില രേഖകളും ഉപകരണങ്ങളും പോലീസിന് ലഭിച്ചു. തട്ടിക്കൊണ്ടുപോയ കുട്ടികളെ പട്ടാമ്പിയിലെ ഒരു വീട്ടിലും ഒഡീഷയിലുമായി കഞ്ചാവ് നൽകിയതായും അന്വേഷണത്തിൽ വെളിപ്പെട്ടിട്ടുണ്ട്.ഇതുവരെ ലഭിച്ച വിവരങ്ങൾ പ്രകാരം, സംഘം കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടോ എന്നതും ലഹരി മാഫിയയിലെ മറ്റു ബന്ധങ്ങൾ ആരെല്ലാമാണ് എന്നതും സംബന്ധിച്ച് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.






