കൊച്ചി: സിഗരറ്റ് നൽകാൻ വൈകിയതിനെ തുടർന്നു കടയിലെ ജീവനക്കാരനായ യുവാവിനെ ക്രൂരമായി മർദിച്ചു. പാലക്കാട് സ്വദേശിയായ യുവാവിനെയാണ് മൂന്ന് പേരടങ്ങുന്ന സംഘം ആക്രമിച്ചത്. ഇന്നലെ വൈകിട്ട് വൈറ്റിലയ്ക്ക് സമീപമുള്ള കടയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നതോടെ കടവന്ത്ര പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകിട്ട് കടയിലെത്തിയ സംഘം സിഗരറ്റ് ആവശ്യപ്പെട്ടെങ്കിലും നൽകാൻ അല്പം വൈകിയതിനെ തുടർന്നാണ് പ്രകോപനം ഉണ്ടായതെന്നാണ് വിവരം. തുടർന്ന് കടയ്ക്കുള്ളിലേക്ക് കയറിയ സംഘം യുവാവിനെ നിലത്തിട്ട് ചവിട്ടിയും മർദിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച മറ്റ് ജീവനക്കാരെയും തള്ളുന്നതും ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തിനിടെ യുവാവിനെതിരെ അസഭ്യവാക്കുകളും വിളിച്ചുപറഞ്ഞിരുന്നു.
പാലക്കാട് സ്വദേശി കൊച്ചിയിൽ വന്ന് അധികം കളിക്കേണ്ടതില്ലെന്നും തങ്ങൾ നാട്ടുകാരാണെന്നും അക്രമികൾ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദനത്തിന് ശേഷം യുവാവിനോട് തന്നെ സിഗരറ്റ് എടുപ്പിച്ച് കത്തിച്ച് വലിച്ച ശേഷമാണ് സംഘം സ്ഥലത്തുനിന്ന് മടങ്ങിയത്. സംഭവത്തെ തുടർന്ന് പ്രദേശവാസികളിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പൊലീസ് പ്രതികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.






