തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവർത്തനങ്ങൾ അനുവദിക്കാനാകില്ലെന്നും, സംഭവത്തിൽ വീഴ്ചകൾ ഉണ്ടായിരിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൂരം അല്ലെങ്കിൽ വെടിക്കെട്ട് നിരോധിക്കണമെന്ന നിലപാട് ഇല്ലെന്നും, എന്നാൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ഇത്തരം പരിപാടികൾ നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം വർധിപ്പിക്കണമെന്നും, പുറ്റിങ്ങൽ കമ്മീഷൻ റിപ്പോർട്ട് കർശനമായി നടപ്പാക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പുറ്റിങ്ങൽ അപകടത്തിന് ശേഷം കൊണ്ടുവന്ന നിയന്ത്രണങ്ങൾ പിന്നീട് ലഘൂകരിച്ചതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
ഇന്നലെ വൈകിട്ട് മൂന്നരയോടെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിൽ 13 പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയും രണ്ടുപേർ വെന്റിലേറ്ററിലുമാണ്. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.
സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതം നൽകും. ദുരന്തവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണവും പ്രത്യേക മന്ത്രിസഭാ യോഗവും സർക്കാർ പ്രഖ്യാപിച്ചു.




