തൃശ്ശൂർ: തൃശൂർ പൂരത്തിനിടെ ആന ഓടിയതിനു പിന്നിലെ കാരണം വിശദീകരിച്ച് പാറമേക്കാവ് ദേവസ്വം. ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചതുകൊണ്ടാണ് ആന ഓടാൻ കാരണമായതെന്ന് ദേവസ്വം വ്യക്തമാക്കി. പൂരപ്പറമ്പിൽ ലേസറുകൾ നിരോധിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു.
ലേസർ ഉപയോഗിച്ചവരുടെ റീലുകൾ നവമാധ്യമങ്ങളിലുണ്ട്. ഇത്തരം റീലുകൾ സഹിതം പരാതി നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. അതേസമയം എഴുന്നള്ളിപ്പിൽ ആനകളെ ഉപയോഗിക്കുന്നതിന് എതിരു നിൽക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണം. തൃശ്ശൂർ പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന പുലർച്ചയോടെയാണ് വിരണ്ടോടിയത്. അൽപസമയം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും, ആർക്കും പരിക്കുകളില്ല. ഉടൻ തന്നെ ആനയെ തളയ്ക്കുകയും ചെയ്തു.






