ഗുരുവായൂർ, തൃശൂർ, മണലൂർ, വടക്കാഞ്ചേരി, ഒല്ലൂർ, നാട്ടിക, ചാലക്കുടി മണ്ഡലങ്ങളിൽ യുഡിഎഫ്
നിർണായകമായ തെരഞ്ഞെടുപ്പിലേക്ക് ഒരു വർഷം മാത്രം ദൂരമുള്ളപ്പോൾ മുന്നണികളും പാർട്ടികളും എങ്ങനെയും പരമാവധി മണ്ഡലങ്ങൾ കൈലൊതുക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഏറെക്കുറെ ആരംഭിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലും പരമാവധി മണ്ഡലങ്ങൾ പിടിച്ചെടുക്കുകയാണ് എൽഡിഎഫ് മുന്നണികളുടെ ലക്ഷ്യം. അതേസമയം ജില്ലയിൽ അക്കൗണ്ട് തുറക്കുകയാണ് ബിജെപിയുടെ ഉദ്ദേശം. ചേലക്കര, കുന്നംകുളം, ഗുരുവായൂർ, മണലൂർ, വടക്കാഞ്ചേരി, ഒല്ലൂർ, തൃശൂർ, നാട്ടിക, കയ്പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ മണ്ഡലങ്ങൾ ചേർന്നതാണ് തൃശ്ശൂർ ജില്ല. ഇതിൽ ചാലക്കുടി ഒഴികെ മുഴുവൻ മണ്ഡലങ്ങളിലും ഇടത് എംഎൽഎമാരാണ് ഉള്ളത്. ഇതിലാകട്ടെ ഭൂരിഭാഗം മണ്ഡലങ്ങളും കാലങ്ങളായി ഇടതിനൊപ്പം തന്നെ നിലയുറപ്പിച്ചവയും ആണ്. ഏഴു പേർ സിപിഎം എംഎൽഎമാരും മൂന്നുപേർ സിപിഐ എംഎൽഎമാരും ആണ്. ചേലക്കര മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുക എന്നത് ഒരിക്കലും നടപ്പുള്ള കാര്യമല്ല. അങ്ങനെ ഏതെങ്കിലും തരത്തിൽ യുഡിഎഫിന് ജയിക്കുവാൻ കഴിയുമായിരുന്നുവെങ്കിൽ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് അവിടെ വിജയക്കൊടി പാറിപ്പിക്കുവാൻ കഴിയുമായിരുന്നു. അതുകൊണ്ടുതന്നെ വരുന്ന തെരഞ്ഞെടുപ്പിലും ചേലക്കര ഇടതിനൊപ്പം തന്നെ നിലകൊള്ളുവാനാണ് സാധ്യത.
ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു ആർ പ്രദീപ് തന്നെ അടുത്ത തെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയാകുവാനും വിജയിക്കുവാനും ആണ് സാധ്യത. സർക്കാരിനെതിരെ കടുത്ത ജനവികാരം ഉയർന്നുനിന്ന സാഹചര്യത്തിൽ ആയിരുന്നു ചേലക്കര ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നത്. എന്നിട്ടും വലിയ ഭൂരിപക്ഷത്തിൽ ചേലക്കര ചെങ്കൊടിക്കൊപ്പം തന്നെ നിലകൊണ്ടിരുന്നു. ഇതോടെ കേരള രാഷ്ട്രീയത്തിലെ ഇടതിന്റെ കുത്തക മണ്ഡലമായി ചേലക്കരയും മാറുകയായിരുന്നു. കുന്നംകുളം മണ്ഡലത്തിലേക്ക് വന്നാലും അവിടെയും മറ്റ് അട്ടിമറികൾക്കൊന്നും സാധ്യതയില്ല. നിലവിൽ മുൻ മന്ത്രിയായ എ സി മൊയ്തീൻ ആണ് എംഎൽഎ. കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അദ്ദേഹവും പാർട്ടിയും ആരോപണ വിധേയരാണെങ്കിലും കുന്നംകുളം ഇടതിനൊപ്പം തന്നെ നിലകൊള്ളുവാനാണ് സാധ്യത. 2001ലാണ് ഒടുവിലായി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചു വന്നത്. 2011ലും 2016ലും യുഡിഎഫിന്റെ ഘടകകക്ഷിയായ സിഎംപിയുടെ നേതാവായ സിപി ജോൺ ആയിരുന്നു തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി രംഗത്തിറങ്ങിയിരുന്നത്.




