ടി.ജെ.എസ്. ജോര്‍ജ് എന്ന പേര് മലയാള മാധ്യമലോകത്തിന് ഒരു പൈതൃകം പോലെയാണ്. വാര്‍ധക്യം ബാധിക്കാത്ത ശരീരവും എഴുത്തുമായി അടുത്ത കാലം വരെ സജീവമായിനിന്ന ടി.ജെ.എസ്.ജോര്‍ജിനെ കാണുമ്പോള്‍ ഇത്രയും യൗവനം നിലനിര്‍ത്തയതെങ്ങനെ എന്ന് അദ്ഭുതം തോന്നും. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മാധ്യമ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിരമിച്ചത്, എഴുത്തില്‍ പ്രായം കൊണ്ടുണ്ടാകാവുന്ന പിശകുകള്‍ ഒഴിവാക്കാനായിരുന്നു.
മജിസ്‌ട്രേട്ടായിരുന്ന പത്തനംതിട്ട തുമ്പമണ്‍ തയ്യില്‍ തോമസ് ജേക്കബിന്റെയും ചാച്ചിയമ്മ ജേക്കബിന്റെയും മകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, മദ്രാസ് ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. 1950 ല്‍ മുംബൈയിലെ ഫ്രീ പ്രസ്‌ജേണലില്‍ മാധ്യമപ്രവര്‍ത്തനത്തിനു തുടക്കമിട്ടു. തുടര്‍ന്ന് രാജ്യത്തിനകത്തും ഹോങ്കോങ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലുമായി അര നൂറ്റാണ്ടിലേറെ മാധ്യ മപ്രവര്‍ത്തനം നടത്തി.
ടി.ജെ.എസ്.ജോര്‍ജിന്റെ പത്രാധിപമികവും എഴുത്തുമികവും കൊണ്ടുമാത്രമല്ല മലയാള മാധ്യമലോകം ഓര്‍മിക്കുന്നത്. മലയാളത്തിലെ മിക്ക പത്രങ്ങളെയും ഇന്നത്തെ നിലയിലേക്കു രൂപം മാറ്റിയെടുത്ത കണ്‍സല്‍റ്റന്റാണ് അദ്ദേഹം. 1962-ല്‍ ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്‍സല്‍റ്റന്റായി കേരളത്തിലെത്തുമ്പോള്‍, മലയാള പത്രങ്ങളുടെ രൂപകല്‍പന, അച്ചടി, ഉള്ളടക്ക ശൈലി എന്നിവയില്‍ വലിയ മാറ്റമാണ് വന്നത്.
ബിഹാറിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കുള്ള വാര്‍ത്തകള്‍ സ്വതന്ത്രവും നിര്‍ഭയവുമായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു . ജയില്‍ മോചിതനായി പുറത്തിറങ്ങിയപ്പോഴുള്ള ജനങ്ങളുടെ സ്വീകരണം, അദ്ദേഹത്തിന്റെ നിലപാടിന്റെ പ്രാധാന്യം കാണിക്കുന്ന ഒന്നായിരുന്നു. ഇതോടെ ടി.ജെ.എസ്. ജോര്‍ജ് ഒരു നാഷനല്‍ ഹീറോ ആയി മാറി.
വി.കെ.കൃഷ്ണമേനോന്‍, സംഗീതജ്ഞ എം.എസ്.സുബ്ബലക്ഷ്മി, ബോളിവുഡ് നടി നര്‍ഗീസ്, പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ പോത്തന്‍ ജോസഫ്, സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രി ലീ ക്വാന്‍ യൂ എന്നിവരുടെ ജീവചരി ത്രങ്ങള്‍ ഉള്‍പ്പെടെ ഇംഗ്ലിഷിലും മലയാളത്തിലുമായി 22 പുസ്തകങ്ങള്‍ രചിച്ചു. മലയാളത്തില്‍ രചിച്ച ആത്മകഥാംശങ്ങളുള്ള ‘ഘോഷയാത്ര’ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് .
2011 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. മാധ്യമരംഗത്തെ മികവിനു കേരളസര്‍ക്കാര്‍ നല്‍കുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാരം, കര്‍ണാടക സര്‍ക്കാരിന്റെ രാജ്യോത്സവ പുരസ്‌കാരം തുടങ്ങി ഒട്ടേറെ അം ഗീകാരങ്ങളും ടി.ജെ.എസിനെ തേടിയെത്തി. അന്താരാഷ്ട്ര മാധ്യമ മേഖലയിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണ്.
ജോര്‍ജിന്റെ എഴുത്ത് മലയാളത്തിലും ഇംഗ്ലീഷിലും തനിമയാര്‍ന്നതായിരുന്നു. മനോരമയില്‍ ”ഒറ്റയാന്‍” എന്ന ലേഖനത്തില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയ വളരെ മനോഹരമായ ആശയങ്ങളും ഹാസ്യഭരിതമായ രീതിയും
വായനക്കാരെ ആകര്‍ഷിച്ചിരുന്നു. തന്റെ കരിയര്‍ ഹോങ്കോങ്ങില്‍ ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂവില്‍ തുടങ്ങി, പിന്നീട് ഏഷ്യ വീക്ക് വാരിക ആരംഭിച്ചു. കേരളത്തനു പുറത്ത് ഇത്രയും വലിയൊരു വാര്‍ത്താ വാരിക ആരംഭിച്ചയാള്‍ ടിജെഎസ് ആണ്.
കോളജില്‍ പഠിക്കുമ്പോഴൊക്കെ അദ്ദേഹം ടി ജെഎസ് ആയിരുന്നില്ല ടി.ജെ.ജോര്‍ജ് ആയിരുന്നു- തയ്യില്‍ ജേക്കബ് ജോര്‍ജ്. വീട്ടില്‍ സണ്ണി എന്നായിരുന്നു വിളിപ്പേര്. പിന്നീട് സണ്ണി പരിഷ്‌കരിച്ചു സോണി ആക്കി. തയ്യില്‍ ജേക്കബ് സോണി ജോര്‍ജ്. പിന്നെയത് ടി.ജെ.എസ്. ജോര്‍ജ് ആയി ചുരുങ്ങി.
ടിജെ.എസ്. ജോര്‍ജ് മലയാള പത്രപ്രവര്‍ത്തന രംഗത്തെ മാറ്റത്തിനും ഉന്നത നിലവാരത്തിനും പ്രേരണയായ വ്യക്തിയാണ്. പ്രായം, രാജ്യാന്തര വെല്ലുവിളികള്‍ എന്നിവ അദ്ദേഹത്തെ തടയാനായില്ല. അദ്ദേഹത്തിന്റെ എഴുത്തിലെ ഉറച്ച നിലപാടും, നീതിയുള്ള സമീപനവും, സത്യസന്ധമായ റിപ്പോർട്ടിംഗും മലയാള പത്രപ്രവർത്തനത്തിന് ഇന്നും ഒരു മാതൃകയാണ്.






