കോട്ടയം: വൈക്കത്തു ഇന്ന് വൃശ്ചികത്തിലെ അഷ്‌ടമി . ആനകളും ആലവട്ടവും വെഞ്ചാമരവുമായി ഇന്നലെ രാത്രി വിളക്ക് തൊഴുത് ഉണർന്ന പ്രഭാതം. കൈകൂപ്പി ഭക്തസഹസ്രങ്ങൾ. വ്യാഘ്രപാദ മഹർഷിക്കു ശിവൻ ദർശനം നൽകിയ ദിവസമാണ് അഷ്ടമി ദർശനമായി ആഘോഷിക്കുന്നത്.
ഇന്ന് രാവിലെ ശിവദർശനം, ഉച്ചയ്ക്കു സദ്യ, രാത്രി പ്രൗഢിയും ആർഭാടവും നിറഞ്ഞ ഉദയനാപുരത്തപ്പന്റ എഴുന്നള്ളിപ്പ് എന്നിവയാണ് അഷ്ടമിദിനത്തിലെ പ്രധാന ചടങ്ങുകൾ.പത്മാസുരനെ വധിക്കാൻ ദേവസേനകളെ നയിച്ചു പുറപ്പെട്ട പുത്രൻ സുബ്രഹ്‌മണ്യന്റെ വിജയത്തിനായി അഷ്ടമിദിവസം ശിവൻ അന്നദാനം നടത്തുന്നെന്ന സങ്കൽപത്തിൽ ഉള്ളതാണു സദ്യ.
ഇവിടെ എത്തുന്ന ഭക്‌തർ ഉച്ചയ്ക്കു സദ്യ കഴിക്കുമ്പോഴും അന്നദാനപ്രഭുവായ വൈക്കത്തപ്പൻ വ്രതനിഷ്‌ഠയോടെയുള്ള നിരാഹാരത്തിലാണ്. വിജയശ്രീലാളിതനായി മകന്റെ മടങ്ങിവരവിനായുള്ള കാത്തിരിപ്പാണത്. ഉദയനാപുരത്തപ്പൻ എഴുന്നള്ളിയെത്തുന്നത് രാത്രി വൈകിയാണ്. രാത്രിയിൽ വിളക്കു കഴിഞ്ഞാണ് അഷ്ടമിനാളിലെ ഉച്ചപ്പൂജ.
വൈക്കത്തമ്പലത്തിലെ അരയാലും പ്ലാവും മാവും ഒരുമിച്ചു വളർന്നു നിൽക്കുന്ന ഭക്തിസങ്കേതമാണ് വ്യാഘ്രപാദത്തറ. ഇവിടെയാണ്, അസുരനിഗ്രഹത്തിനു പോയ ഉദയനാപുരത്തപ്പൻ മടങ്ങി വരുന്നതും കാത്ത് വൈക്കത്തപ്പൻ ഉപവാസത്തോടെ കാത്തു നിൽക്കുന്നത്. വിജയശ്രീലാളിതനായി മടങ്ങിയെത്തുന്ന ഉദയനാപുരത്തപ്പന് സ്വന്തം സ്ഥാനം നൽകി അനുഗ്രഹിക്കുന്നത് ഇവിടെവച്ചാണ്.






