മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് പണം നിക്ഷേപിച്ചു ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവാക്കൾ അറസ്റ്റിൽ. ലാഭവിഹിതം വിര്‍ച്വല്‍ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് 3.25 കോടി രൂപതട്ടിയെടുത്ത അഫ്ലാഹ് ഷാദില്‍ എം സി, മുഹമ്മദ് ഷാഫി എന്നിവരെയാണ് മലപ്പുറം സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരനില്‍ നിന്നും വ്യത്യസ്ത സമയങ്ങളിലായി ബാങ്ക് അക്കൗണ്ടില്‍ നിന്നും പ്രതികള്‍ ഉപയോഗിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കും പണം അയച്ചുകൊടുക്കുകയും അതിന്റെ ലാഭവിഹിതം കാണിക്കുന്ന ഒരു ആപ്ലിക്കേഷന്‍ പരാതിക്കാരന്റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുകയും ചെയ്തു. ആപ്പില്‍ വലിയ ലാഭവിഹിതം കാണിച്ചിരുന്നു. പിന്നീട് പണവും ലാഭവിഹിതവും തിരികെ ചോദിച്ചപ്പോള്‍ പ്രസ്തുത തുക പിന്‍വലിക്കാന്‍ കൂടുതല്‍ തുക ടാക്‌സ് അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് ഇതൊരു തട്ടിപ്പ് ആണെന്ന് മനസിലായത്. തുടര്‍ന്ന് പരാതിക്കാരന്‍ മലപ്പുറം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പരാതിക്കാരന്‍ അയച്ചു നല്‍കിയ പണത്തിന്റെ ഒരു ഭാഗം മറ്റൊരു അക്കൗണ്ട് വഴി കൊണ്ടോട്ടിയിലെ ബാങ്കില്‍ നിന്നും പിന്‍വലിച്ചതായി കാണപ്പെടുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ അഫ്ലാഹ് ഷാദില്‍ എം സി, മുഹമ്മദ് ഷാഫി എന്നിവരാണ് പണം പിന്‍വലിച്ചത് എന്ന് മനസിലാക്കാന്‍ കഴിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും മലപ്പുറം സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.






