ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കാത്ത പക്ഷം ഇറാനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ സാഹചര്യത്തിൽ, രാജ്യത്തെ വൈദ്യുതി നിലയങ്ങൾക്കു ചുറ്റും മനുഷ്യച്ചങ്ങല തീർക്കാൻ പൗരന്മാരോട് ഇറാൻ ആഹ്വാനം ചെയ്തു.
കായിക-യുവജന മന്ത്രാലയ ഉപമന്ത്രി അലിറേസ റഹീമിയാണ് രാജ്യത്തുടനീളം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വൈദ്യുതി നിലയങ്ങൾക്കു മുന്നിൽ യുവാക്കളും കലാകാരന്മാരും കായികതാരങ്ങളും ഉൾപ്പെടെ ജനങ്ങൾ അണിനിരക്കണമെന്ന് ആവശ്യപ്പെട്ടത്.
അമേരിക്ക ഉയർത്തിയ ഭീഷണിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനാണ് ഈ നീക്കം. സിവിൽ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത് യുദ്ധക്കുറ്റമാണെന്ന സന്ദേശം ലോകത്തോട് കൈമാറാനാണ് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നതെന്നും റഹീമി സാമൂഹ്യമാധ്യമങ്ങളിൽ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറക്കാത്ത പക്ഷം പാലങ്ങൾ, വൈദ്യുതി നിലയങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് അമേരിക്ക നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ ജനങ്ങളെ പ്രതിഷേധത്തിനായി രംഗത്തിറങ്ങാൻ ആഹ്വാനം ചെയ്തത്. പ്രദേശത്തെ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഈ പ്രതിഷേധം വ്യാപകമാകാനിടയുണ്ടെന്നാണ് വിലയിരുത്തൽ.




