പ്രമുഖ കണ്ണട വ്യാപാര ശൃംഖലയായ ലെൻസ്‌കാർട്ടിന്റെ ഓഫീസിലെ വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള ആഭ്യന്തര രേഖ പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയിലുള്ള വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ജോലിസ്ഥലത്ത് സിന്ദൂരവും പൊട്ടും ധരിക്കുന്നത് വിലക്കുകയും എന്നാൽ ഹിജാബിന് അനുമതി നൽകുകയും ചെയ്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. വിഷയം ചർച്ചയായതോടെ വിശദീകരണവുമായി ലെൻസ്‌കാർട്ട് സ്ഥാപകനും സിഇഒയുമായ പിയൂഷ് ബൻസാൽ തന്നെ നേരിട്ട് രംഗത്തെത്തി.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച കുറിപ്പ് പ്രകാരം, ഹൈന്ദവ ആചാരപ്രകാരമുള്ള സിന്ദൂരം നെറ്റിയിലേക്ക് പടരാത്ത രീതിയിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദ്ദേശിക്കുന്നുണ്ട്. കൂടാതെ പൊട്ട് ധരിക്കുന്നത് അനുവദിക്കില്ലെന്നും കൈകളിൽ കെട്ടുന്ന ചരടുകൾ മാറ്റണമെന്നും ഇതിൽ പറയുന്നു. എന്നാൽ കറുത്ത നിറത്തിലുള്ള ഹിജാബ് ധരിക്കാൻ അനുവാദമുണ്ടെന്നും അതേസമയം ബുർഖ പാടില്ലെന്നുമാണ് രേഖയിലെ പരാമർശം. എഴുത്തുകാരി ഷെഫാലി വൈദ്യ ഉൾപ്പെടെയുള്ള പ്രമുഖർ പിയൂഷ് ബൻസാലിനെ ടാഗ് ചെയ്തുകൊണ്ട് വിമർശനവുമായി എത്തിയതോടെയാണ് സംഭവം ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടത്.
വിവാദങ്ങൾ ശക്തമായതോടെ രണ്ട് തവണയാണ് പിയൂഷ് ബൻസാൽ വിശദീകരണം നൽകിയത്. പ്രചരിക്കുന്ന രേഖ കമ്പനിയുടെ നിലവിലെ ഔദ്യോഗിക നയമല്ലെന്നും പഴയതാണെന്നുമാണ് അദ്ദേഹം ആദ്യം പ്രതികരിച്ചത്. പിന്നീട് നൽകിയ വിശദമായ കുറിപ്പിൽ, ഇതൊരു എച്ച്ആർ നയമല്ലെന്നും പരിശീലനത്തിനായുള്ള പഴയൊരു കുറിപ്പ് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. സിന്ദൂരം, തിലകം എന്നിവയുമായി ബന്ധപ്പെട്ട വരികൾ പിഴവായി ഉൾപ്പെട്ടതാണെന്നും ഫെബ്രുവരിയിൽ തന്നെ ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ നീക്കം ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. ലെൻസ്‌കാർട്ടിൽ മതപരമായ ഒരു ആചാരത്തിനും വിലക്കില്ലെന്നും നയങ്ങളിലുണ്ടായ അവ്യക്തതയിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു


