വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ കുടിയേറ്റ നയത്തിൽ നിരവധി മാറ്റങ്ങളും നിയന്ത്രണങ്ങളും കൊണ്ട് വന്നിരുന്നു. ആ മാറ്റങ്ങൾ വിദ്യാർഥികളുടെ ഭാവിക്ക് വെല്ലുവിളി ഉയർത്തുന്ന അപ്രതീക്ഷിത പ്രഖ്യാപനം തന്നെയായിരുന്നു. സെപ്റ്റംബർ 19 ന് ട്രംപ് പുറപ്പെടുവിച്ച പ്രഖ്യാപനത്തിൽ നിലവിലെ വിസ ഉടമകൾ ഉൾപ്പെടെയുള്ള എച്ച് -1 ബി വിസാ ഉടമകൾക്ക് അവരുടെ തൊഴിലുടമ സ്പോൺസർഷിപ്പ് നൽകിയില്ലെങ്കിൽ യുഎസിലേക്ക് പ്രവേശനം നിഷേധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ‘മെയ്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ’ എന്ന തന്റെ പ്രധാന അജണ്ടയിൽ നിന്നും പിന്മാറി, വിദേശ വിദ്യാർത്ഥികൾക്ക് അമേരിക്കൻ സർവകലാശാലകളിൽ പഠിക്കാനുള്ള കൂടുതൽ അവസരം നൽകണമെന്ന അപ്രതീക്ഷിത പ്രഖ്യാപനവുമായി ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. മുമ്പ് വിദേശ കുടിയേറ്റത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന ട്രംപിന്റെ ഈ മാറ്റം അമേരിക്കൻ വിദ്യാഭ്യാസരംഗത്തും രാഷ്ട്രീയരംഗത്തും ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഫോക്സ് ന്യൂസിനോട് പ്രതികരിക്കവെയാണ് ഈ അഭിപ്രായങ്ങൾ ട്രംപ് പങ്കുവെച്ചത്. വിദേശ വിദ്യാർത്ഥികൾ, പ്രത്യേകിച്ച് ചൈനയിൽ നിന്നും വരുന്നവർ, അമേരിക്കയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് വലിയ സംഭാവനകളാണ് നൽകുന്നതെന്നും നമ്മുടെ രാജ്യത്തിലേക്ക് വരുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറച്ചാൽ, അമേരിക്കയിലെ പകുതിയോളം കോളേജുകൾ അടച്ചുപൂട്ടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.
വിദേശ വിദ്യാർത്ഥികൾ നൽകുന്ന ഫീസുകൾ അമേരിക്കൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന വരുമാനമായിത്തീർന്നിട്ടുണ്ടെന്നതാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
“വിദ്യാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് ഡോളറാണ് നമുക്ക് ലഭിക്കുന്നത്. മിക്ക വിദേശ വിദ്യാർത്ഥികളും ഇരട്ടിയിലധികം ഫീസ് നൽകുന്നു. അതുകൊണ്ടാണ് വിദ്യാഭ്യാസ സമ്പ്രദായം ശക്തമായി നിലനിൽക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ആയിരക്കണക്കിന് വിദേശ വിദ്യാർത്ഥികളുടെ വിസകൾ റദ്ദാക്കിയതും, അപേക്ഷാ നടപടികളിൽ കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയതും ഇതേ ട്രംപ് ഭരണകൂടം തന്നെയാണ്. വിദേശ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ഭരണകൂടത്തിന്റെ നീക്കത്തെ ഹാർവാർഡ് സർവകലാശാല കഠിനമായി എതിർത്തിരുന്നു. അതിനെത്തുടർന്ന് യുഎസ് കോടതി, ഭരണകൂടത്തിന്റെ വിലക്ക് താൽക്കാലികമായി തടയുകയും പിന്നീട് ട്രംപിന്റെ സംഘം അതിനെതിരെ അപ്പീൽ നൽകിയതും ശ്രദ്ധേയമായിരുന്നു.
അതേസമയം, ട്രംപിന്റെ പുതിയ അഭിപ്രായം അദ്ദേഹത്തിന്റെ പഴയ നിലപാടുകളോട് തികച്ചും വിരുദ്ധമാണെന്നത് പകൽ പോലെ സത്യമാണ്. ട്രംപിന്റെ ഈ പ്രസ്താവന പലരും ഉറ്റുനോക്കുന്നത് രാഷ്ട്രീയമായ കണക്കുകൂട്ടലായാണ് .
അമേരിക്കയിലെ വിദ്യാഭ്യാസ മേഖലയ്ക്ക് വിദേശ വിദ്യാർത്ഥികൾ നൽകുന്ന സാമ്പത്തിക സംഭാവന വൻതോതിലാണെന്നത് സത്യമാണ്. പ്രതിവർഷം ലക്ഷക്കണക്കിന് വിദേശ വിദ്യാർത്ഥികൾ അമേരിക്കൻ സർവകലാശാലകളിൽ പഠിക്കുന്നു. അവരുടെ ഫീസുകൾ, താമസച്ചെലവുകൾ, ജീവിതച്ചെലവുകൾ എന്നിവയിലൂടെ അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്ക് ബില്യൺ ഡോളർ (ഒരു ലക്ഷം കോടി രൂപ) വരുമാനമുണ്ട്. അതുകൊണ്ട് തന്നെ ഈ വിദ്യാർത്ഥികളുടെ ഒഴുക്ക് കുറഞ്ഞാൽ അത് സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കും.
സാഹചര്യങ്ങൾക്കനുസരിച്ച് തന്റെ നയങ്ങൾ മാറ്റുന്ന ട്രംപിന്റെ ഈ രീതിയും മലക്കം മറിച്ചിലുകളും ലോകത്തെ ആശങ്കയിലാക്കുന്നു. പല സമയം പല നയങ്ങൾ ലോകത്തിന് മുൻപിലേക്ക് നീട്ടുന്ന ട്രംപിന്റെ രീതിക്ക് പിന്നിൽ രാഷ്ട്രീയ- സാമ്പത്തിക താല്പര്യങ്ങളാണെന്ന് വ്യക്തമായി മനസിലാക്കാൻ കഴിയും.
ട്രംപിന്റെ പുതിയ അഭിപ്രായങ്ങൾ അമേരിക്കയുടെ കുടിയേറ്റ നയത്തിലും വിദ്യാഭ്യാസ രംഗത്തും ഒരു പുതിയ വഴിത്തിരിവാകും. വിദേശ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിലൂടെ രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം മാത്രമല്ല, ആഗോള ബന്ധങ്ങളും ശക്തമാകുമെന്ന് ട്രംപ് വ്യക്തമാക്കിയിരിക്കുന്നു.
ഒരു കാലത്ത് “അമേരിക്കക്കാർക്ക് മുൻഗണന” എന്ന് ഉറച്ചുപറഞ്ഞ ട്രംപ് ഇപ്പോൾ വിദേശ വിദ്യാർത്ഥികളുടെ പ്രാധാന്യം അംഗീകരിക്കുന്നതിലൂടെ തന്റെ രാഷ്ട്രീയ തന്ത്രമാണ് വെളിപ്പെടുത്തുന്നത്. ട്രംപിന്റെ ഈ നയം വിദേശ വിദ്യാർഥികൾക്ക് ഇപ്പോൾ വളരെ ആശ്വാസകരമാകുക തന്നെ ചെയ്യും. എന്നാൽ ഇനിയും അവസരോചിതമായി ട്രംപ് മലക്കം മറിഞ്ഞാൽ അത് ഇന്ത്യയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്ക് വൻ തിരിച്ചടിയാകും നൽകുക.










