പാട്ന: വന്ദേഭാരത് എക്സ്പ്രസിൽ യാത്രക്കാരന് അനധികൃതമായി ടിക്കറ്റ് നിരക്കിൽ ഇളവ് വാഗ്ദാനം ചെയ്ത ടിക്കറ്റ് പരിശോധന ഉദ്യോഗസ്ഥനെതിരെ ഇന്ത്യൻ റെയിൽവേ നടപടി സ്വീകരിച്ചു. സംഭവം സമൂഹമാധ്യമങ്ങളിൽ വീഡിയോയായി വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് റെയിൽവേ അധികൃതർ ഇടപെട്ടത്.
കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. 700 രൂപ വിലയുള്ള ടിക്കറ്റിന് 380 രൂപ നൽകിയാൽ മതിയെന്ന് യാത്രക്കാരനോട് ഉദ്യോഗസ്ഥൻ പറയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. താൻ ചെയ്യുന്നത് തെറ്റാണെന്ന് ഉദ്യോഗസ്ഥൻ തന്നെ സമ്മതിക്കുന്നതും വീഡിയോയിൽ കാണാം.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് നിന്ന് അനധികൃത യാത്രയ്ക്ക് പ്രേരിപ്പിച്ചു എന്നാരോപിച്ചാണ് ശക്തമായ വിമർശനം ഉയർന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ റെയിൽവേയും ദാനാപൂർ ഡിവിഷൻ റെയിൽവേ മാനേജറും വിഷയത്തിൽ ഇടപെട്ടു.
സുതാര്യതയില്ലാത്ത പെരുമാറ്റവും സേവനദൂഷ്യവും ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചതെന്ന് റെയിൽവേ അറിയിച്ചു. ഒഴിഞ്ഞ സീറ്റുകൾ അനുവദിക്കാനും യാത്രയ്ക്കിടെ ടിക്കറ്റ് നൽകാനും അധികാരമുണ്ടെങ്കിലും, സർക്കാർ നിശ്ചയിച്ച നിരക്കിൽ മാറ്റം വരുത്തുന്നത് ഗുരുതര നിയമലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി.






