ന്യൂഡൽഹി: മധ്യപ്രദേശിൽ ചുമ മരുന്ന് കഴിച്ചതിനെ തുടർന്ന് രണ്ട് കുട്ടികൾ കൂടി മരിച്ചതായി റിപ്പോർട്ട്. ഇതോടെ സംസ്ഥാനത്ത് മരിച്ച കുട്ടികളുടെ എണ്ണം 11 ആയി. രാജ്യത്താകെ മരണം 14 ആയി ഉയർന്നു.
സംഭവത്തെ തുടർന്ന് തെലങ്കാനയിൽ കോൾഡ്രിഫ് ബ്രാൻഡിന്റെ ചുമ മരുന്ന് നിരോധിച്ചു. മരുന്നിൽ “ബ്രേക്ക് ഓയിൽ” കലർന്നിരിക്കാമെന്നാരോപിച്ച് പ്രതിപക്ഷം സർക്കാരിനെ ശക്തമായി വിമർശിച്ചു. സെപ്റ്റംബർ 2 മുതൽ അസാധാരണ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും കാരണം കണ്ടെത്താൻ സർക്കാർ പരാജയപ്പെട്ടു എന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് ആരോപിച്ചു.
അതേസമയം, കിഡ്നി സംബന്ധമായ പ്രശ്നങ്ങളാണ് കുട്ടികളുടെ മരണത്തിന് കാരണം എന്ന് നാഗ്പൂരിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, റിപ്പോർട്ട് ലഭിച്ചത് ആഴ്ചകൾക്ക് ശേഷമായിരുന്നു. മരണകാരണം വ്യക്തമായതിന് ശേഷം മാത്രമാണ് അധികാരികൾ നടപടിയെടുത്തതെന്നും പുറത്തുവന്ന വിവരം പറയുന്നു.
മരിച്ച കുട്ടികളുടെ പോസ്റ്റ്‌മോർട്ടത്തിന് ബന്ധുക്കൾ അനുമതി നൽകിയില്ലെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു. സർക്കാരിന്റെ പൂർണ്ണ പരാജയമാണ് സംഭവത്തിൽ തെളിഞ്ഞതെന്ന് എഎപിയും വിമർശിച്ചു.






