കോട്ടയം: കുമരകം ബോട്ട്ജെട്ടിക്ക് സമീപം റോഡരികിലെ വൈദ്യുതി പോസ്റ്റിൽ അലക്ഷ്യമായി തൂക്കിയിട്ടിരുന്ന കേബിൾ കുരുങ്ങി ബസ് യാത്രക്കാരനായ യുവാവിനും ബൈക്ക് യാത്രക്കാരനായ ഹോംഗാർഡിനും ഗുരുതരമായി പരുക്കേറ്റു. കുമരകം സി.എച്ച്.സിക്ക് സമീപം കമലാ മന്ദിരത്തിൽ ഹരികൃഷ്ണൻ (26), കുമരകം പോലീസ് സ്റ്റേഷനിലെ ഹോംഗാർഡും ചേർത്തല സ്വദേശിയുമായ ഷൈൻ (43) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ 8.20-ഓടെയായിരുന്നു അപകടം.
ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ഹരികൃഷ്ണന്റെ കൈയ്യിലാണ് ആദ്യം കേബിൾ കുരുങ്ങിയത്. കൈത്തണ്ടയിലെയും തോളിലെയും തൊലി അടർന്നുപോകുകയും എല്ലിന് പരുക്കേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ഹോംഗാർഡ് ഷൈനിന്റെ കഴുത്തിൽ കേബിൾ ചുറ്റുകയായിരുന്നു. നിയന്ത്രണം വിട്ട് ബൈക്കുമായി റോഡിൽ വീണ ഷൈനിന്റെ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ പരിശോധനയ്ക്കായി ഷൈനിനെ എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ഹരികൃഷ്ണനെ ഓർത്തോ വിഭാഗത്തിലെ ചികിത്സയ്ക്കായി ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ബസ് ഡ്രൈവർ സമയോചിതമായി വാഹനം നിർത്തിയതിനാലാണ് വലിയൊരു അപകടം ഒഴിവായത്.
കുമരകം റോഡിലെ പല ഭാഗങ്ങളിലും കേബിളുകൾ അപകടകരമായ രീതിയിൽ താഴ്ന്നു തൂങ്ങിക്കിടക്കുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രത്യേകിച്ച് അമ്മങ്കരി റോഡിന്റെ ആരംഭത്തിൽ സമാനമായ രീതിയിൽ മുൻപും നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. അപകടങ്ങൾ തുടർക്കഥയായിട്ടും അലക്ഷ്യമായി കേബിളുകൾ വലിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനോ, ഇവ സുരക്ഷിതമായി മാറ്റാനോ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.






