ദുബായ്: ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ നടത്തുന്ന നീക്കങ്ങളിൽ വിശ്വാസമില്ലെന്ന് യുഎഇ വ്യക്തമാക്കി. പശ്ചിമേഷ്യയിൽ രണ്ടുമാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ശ്രമങ്ങൾ നിലച്ചിരിക്കുന്ന സാഹചര്യത്തിലാണ് യുഎഇയുടെ ഈ കടുത്ത പ്രതികരണം. അയൽരാജ്യങ്ങൾക്കെതിരായ ഇറാന്റെ നടപടികൾ വഞ്ചനാപരമാണെന്നും അവരുടെ വാഗ്ദാനങ്ങളെ ആശ്രയിക്കാൻ കഴിയില്ലെന്നും അധികൃതർ അറിയിച്ചു.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ പ്രധാന വഴിയായ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞ നിലയിലാണ്. ഇതിന് പുറമെ ഇറാന്റെ എണ്ണ കയറ്റുമതിയെ യുഎസ് നാവികസേന നിയന്ത്രിക്കുന്നതും ആഗോള ഊർജ വിപണിയെ സമ്മർദത്തിലാക്കി. വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ചർച്ചകൾ പുരോഗമിക്കാത്ത സാഹചര്യത്തിൽ അമേരിക്ക പുതിയ സൈനിക നീക്കങ്ങൾ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. യുഎസ് ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകി.
സംഘർഷാവസ്ഥയെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയർന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 111 ഡോളറിന് മുകളിൽ വ്യാപാരം തുടരുമ്പോൾ കഴിഞ്ഞ ദിവസം ഇത് 126 ഡോളർ വരെ ഉയർന്നിരുന്നു. ഈ ആഴ്ച മാത്രം 5.7 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് ദീർഘകാലം അടഞ്ഞുകിടക്കുമെന്ന ആശങ്ക വിപണിയിൽ അനിശ്ചിതത്വം വർധിപ്പിക്കുന്നു.
ഫെബ്രുവരിയിൽ ആരംഭിച്ച വ്യോമാക്രമണങ്ങൾക്ക് പിന്നാലെ സംഘർഷം ഇസ്രയേൽ–ലെബനൻ അതിർത്തിയിലേക്കും വ്യാപിച്ചിട്ടുണ്ട്. മധ്യസ്ഥതയ്ക്ക് ശ്രമങ്ങൾ നടന്നുവരുന്നുവെങ്കിലും ഇതുവരെ വ്യക്തമായ പുരോഗതി ഉണ്ടായിട്ടില്ല. പശ്ചിമേഷ്യയിലെ ഈ അവസ്ഥ ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്ക ഉയരുന്നു.






