മലപ്പുറം : പ്രതിപക്ഷമില്ലാതെ ഭരണം തുടരുന്ന കുഴിമണ്ണ ഗ്രാമപഞ്ചായത്തിൽ ഭരണ തുടർച്ച ഉറപ്പാക്കാൻ യു.ഡി.എഫും കൈവിട്ട ശക്തി തെളിയിക്കാൻ എൽ.ഡി.എഫും അവസാന ലാപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 2015ൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമെത്തിയ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ യു.ഡി.എഫ് അധികാരത്തിലെത്തുകയായിരുന്നു. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഒരു സീറ്റ് പോലും നേടാനായില്ല.
ഇതിനെ രാഷ്ട്രീയ പോരാട്ടത്തിലൂടെ മറികടക്കാനുള്ള ഊർജിത ശ്രമത്തിലാണ് എൽ.ഡി.എഫ്. അതേസമയം, മുഴുവൻ വാർഡുകളും നിലനിർത്താനാകുമെന്ന ശുഭ പ്രതീക്ഷയിലാണ് യു.ഡി.എഫ്. പദ്ധതി നിർവഹണത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും കൈവരിച്ച നേട്ടങ്ങൾ ഉയർത്തിക്കാട്ടിയും സംസ്ഥാന-കേന്ദ്ര സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾ വിശദീകരിച്ചും പ്രചാരണ രംഗത്ത് നിറയുന്ന യു.ഡി.എഫ് സ്ഥാനാർഥികളും നേതാക്കളും വികസന തുടർച്ചക്കാണ് വോട്ടഭ്യർഥിക്കുന്നത്.
അതേസമയം, പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നുപോലും യാഥാർഥ്യത്തിലെത്തിക്കാൻ യു.ഡി.എഫ് ഭരണ സമിതിക്കായില്ലെന്ന് എൽ.ഡി.എഫ് ആരോപിക്കുന്നു. മിനി സ്റ്റേഡിയ നവീകരണം, മിനി ഇന്ഡസ്ട്രിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ പദ്ധതികളാണ് എൽ.ഡി.എഫ് മുന്നോട്ടുവെക്കുന്നത്. ഇതിനൊപ്പം സർക്കാറിന്റെ ജനക്ഷേമ പദ്ധതികളും തെരഞ്ഞെടുപ്പ് വിഷയമാണ്. 1962ൽ കുഴിമണ്ണ ഗ്രാമപഞ്ചായത്ത് രൂപവത്കരിച്ച ശേഷം 2000ൽ മാത്രമാണ് എൽ.ഡി.എഫ് ഭരണ സമിതി അധികാരത്തിൽ വന്നത്. കാലാവധി പൂർത്തിയാക്കാതെ മൂന്ന് വർഷത്തിനകം ഭരണം യു.ഡി.എഫ് തിരിച്ചുപിടിക്കുകയും ചെയ്തു.
മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ യു.ഡി.എഫിനായിരുന്നു പഞ്ചായത്ത് ഭരണം. 18ൽനിന്ന് വാർഡുകളുടെ എണ്ണം 21 ആയി ഉയർന്ന കുഴിമണ്ണയിൽ യു.ഡി.എഫിൽ മുസ്‌ലിം ലീഗ് 16 സീറ്റുകളിലും കോൺഗ്രസ് അഞ്ച് സീറ്റുകളിലും മത്സരിക്കുന്നു. ഇതിൽ കോൺഗ്രസ് മത്സരിക്കുന്ന ഒരു വാർഡിലും ലീഗ് മത്സരിക്കുന്ന ഒരു വാർഡിലും മുസ്ലിം ലീഗിൽ നിന്നുതന്നെ വിമത സ്ഥാനാർഥികളും മത്സര രംഗത്തുണ്ട്. എൽ.ഡി.എഫിൽ 19 വാർഡുകളിൽ സി.പി.എമ്മും രണ്ട് വാർഡുകളിൽ സി.പി.ഐയുമാണ് മത്സരിക്കുന്നത്. എൻ.ഡി.എ മുന്നണിയായി 16 വാർഡുകളിൽ ബി.ജെ.പിയും ഏഴ് വാർഡുകളിൽ എസ്.ഡി.പി.ഐയും മത്സരരംഗത്തുണ്ട്.







