തൃശ്ശൂർ: തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ചാലക്കുടി നഗരസഭയിലെ തുടര്‍ ഭരണത്തിനായി യുഡിഎഫും ഭരണം തിരിച്ച് പിടിക്കാന്‍ എല്‍ഡിഎഫും ശക്തമായ പോരാട്ടത്തിലാണ്. നിലവില്‍ 37 വാര്‍ഡുകളാണുള്ളത്. യുഡിഎഫിലെ നിലവിലുണ്ടായിരുന്ന നിരവധി കൗണ്‍സിലര്‍മാരും സീനിയര്‍ നേതാക്കളും മത്സരിക്കുമ്പോള്‍ എല്‍ഡിഎഫ് കൂടുതല്‍ പുതുമഖങ്ങളാണ് രംഗത്തുള്ളത്. യുഡിഎഫിന് നാലിടത്ത് ശക്തമായ റിബ്ബല്‍ ശല്യമുണ്ടെങ്കിലും തുടര്‍ ഭരണം സാധ്യമാക്കുമെന്ന ശുഭ പ്രതീക്ഷയിലാണ്.
കഴിഞ്ഞ 27 സീറ്റ് നേടിയാണ് യുഡിഎഫ് അധികാരത്തിലേറിയത്. പിന്നീട് ബിജെപിയംഗവും ഒരു സ്വതന്ത്രനും യുഡിഎഫിലെത്തിയത്തോടെ 29 പേരായിരുന്നു ഭരണപക്ഷത്ത്. ശക്തമായ പ്രതിപക്ഷം തന്നെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ തവണ ലഭിച്ച ചുരുക്കം ചില സീറ്റുകള്‍ നഷ്ടമായാലും ഭരണത്തിലെത്തുവാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. എല്‍ഡിഎഫ് കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ സീറ്റുകള്‍ കൂടുമെന്ന് കരുതുന്നുണ്ടെങ്കിലും ഭരണം പിടിക്കുവാന്‍ സാധിക്കുമോയെന്ന് പറയുവാന്‍ സാധിക്കുന്നില്ല.
പാര്‍ട്ടിയുടെ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്നവര്‍ വരെ കുറവാണ്. എല്ലാവരും മറ്റു സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നത്. എന്‍ഡിഎ കഴിഞ്ഞ തവണ ഒരു സീറ്റാണ് നേടിയിരുന്നതെങ്കിലും കൗണ്‍സിലര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ ആ സീറ്റും നഷ്ടമായിരുന്നു. ഒന്നോ രണ്ടോ സീറ്റെങ്കിലും ഇത്തവണയും നേടുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎയും കൊട്ടിക്കലാശം കഴിഞ്ഞ് ഇന്ന് നിശ്ബദ പ്രചരണവും കഴിഞ്ഞ് വ്യാഴാഴ്ച പോളിംങ്ങ് ബൂത്തിലേക്ക് പോവുകയാണ്. വാര്‍ഡ് വിഭജനം പല വാര്‍ഡുകളുടേയും വിജയ സാധ്യത ഉറപ്പിക്കുവാന്‍ സാധിക്കാത്തതും മുന്നണികള്‍ക്ക് വലിയ തലവേദനയാണ്.
അവസാന നിമിഷങ്ങളിലും തങ്ങളുടെ സീറ്റുകളില്‍ എന്ത് വില കൊടുത്തും വിജത്തിനായുള്ള അവസാന ഓടത്തിലാണ് സ്ഥാനാര്‍ത്ഥികളും നേതാക്കളും. ചാലക്കുടി നഗരസഭയില്‍ തികഞ്ഞ ശുഭ പ്രതീക്ഷയിലും ആത്മവിശ്വാസത്തിലുമാണ് ഇരു മുന്നണികളും.







